തിരുവനന്തപുരം* : കേരള സിലബസിൽ മിനിമം മാർക്ക് സമ്പ്രദായം അനുസരിച്ചുള്ള എട്ടാം ക്ലാസ് പരീക്ഷ ഫലം നാളെ. മൂല്യ നിർണയം പൂർത്തിയാക്കി ഇന്നാണ് അധ്യാപകർ ഉത്തര കടലാസുകൾ സ്കൂളുകളിലെത്തിക്കേണ്ടത്. ഓരോ വിഷയത്തിലും വിദ്യാർഥികൾ കുറഞ്ഞത് മുപ്പത് ശതമാനം മാർക്ക് നേടണം. ഇതിൽ താഴെയുള്ള കുട്ടികൾക്കായി പുനഃപരീക്ഷ നടത്തും. ഇവർക്ക് ഈ മാസം 8 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ ക്ലാസുകൾ നടത്തിയ ശേഷം 25 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ പരീക്ഷ നടത്തും. ഇതിന്റെ ഫലം 30ന് പ്രഖ്യാപിക്കും.
ഈ പരീക്ഷയിൽ തോറ്റാലും 9ാം ക്ലാസിലേക്ക് സ്ഥാനക്കയറ്റം നേടാനാകുമെങ്കിവും 9 ക്ലാസിൽ എത്തിയ ശേഷം പഠന നിലവാരം ഉയർത്താനുള്ള പ്രത്യേക ക്ലാസുകൾ നടത്തുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് വിശദമാക്കിയിട്ടുള്ളത്. അടുത്ത വർഷം ഒമ്പതിലും മിനിമം മാർക്ക് പ്രാബല്യത്തിൽ വരും. 2026-27ൽ എസ്‌എസ്‌എൽസി പരീക്ഷയിലും ബാധകമാകും. എസ്.എസ്.എൽസി പരീക്ഷയുടെ നിലവാരം വർധിപ്പിക്കാനും വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്താനാണ് ഈ തീരുമാനമെന്നാണ് നേരത്തെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞിരുന്നു.
2024 മെയ് 28ന് നടന്ന വിദ്യാഭ്യാസ കോൺക്ലേവിലെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. വിദ്യാഭ്യാസ ചട്ടം ലംഘിച്ച് പ്രവർത്തിക്കുന്ന സ്കൂളുകൾ പൂട്ടുമെന്നും മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
