വൻ മദ്യവേട്ട: 252 ലിറ്റർ മാഹി മദ്യവുമായി രണ്ടുപേർ പിടിയിൽ

മാനന്തവാടി: മാനന്തവാടി എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ ശക്തമായ നടപടിയിൽ 252 ലിറ്റർ അനധികൃത മദ്യവുമായി രണ്ടുപേരെ ബുധനാഴ്ച (2025 ഏപ്രിൽ 9) അറസ്റ്റ് ചെയ്തു. മാനന്തവാടിയിലും കല്ലോടി, പേരിയ, വാളാട്, തിരുനെല്ലി, കാട്ടിക്കുളം തുടങ്ങിയ സമീപ പ്രദേശങ്ങളിലും നടത്തിയ ലക്ഷ്യമിട്ടുള്ള പരിശോധനയിലാണ് ഇവരെ പിടികൂടിയത്.കോഴിക്കോട് സ്വദേശി ജ്യോതിഷ് ബാബു ടി, പുൽപ്പള്ളി പാക്കം സ്വദേശി അജിത്ത് വി. ടി. എന്നിവരാണ് അറസ്റ്റിലായത്. ഈ പ്രദേശങ്ങളിൽ വ്യാകമായി അനധികൃത മദ്യം വിതരണം ചെയ്യുന്നതിലെ ഇവരുടെ പങ്ക് അന്വേഷിക്കുന്നതിന്റെ ഭാഗമായി ഏറെ നാളായി എക്‌സൈസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ഒന്നാം പ്രതിയായ ജ്യോതിഷിന്റെ വാടക വീട്ടിലെ അടുക്കളയിൽ ഒളിപ്പിച്ച നിലയിലായിരുന്നു വലിയ അളവിലുള്ള മദ്യം കണ്ടെത്തിയത്. വയനാട് ജില്ലയിലെ അനധികൃത മദ്യവ്യാപാര ശൃംഖലയെ തകർക്കുന്നതിൽ ഈ അറസ്റ്റ് നിർണായകമാണെന്ന് വിലയിരുത്തപ്പെടുന്നു. പ്രിവന്റീവ് ഓഫീസർമാരായ അരുൺ പ്രസാദ് ഇ., അനൂപ് ഇ., സിവിൽ എക്‌സൈസ് ഓഫീസർ സനൂപ് കെ. എസ്., വനിത സിവിൽ എക്‌സൈസ് ഓഫീസർ അമാന ഷെറിൻ, സിവിൽ എക്‌സൈസ് ഓഫീസർ (ഡ്രൈവർ) ഷിംജിത്ത് പി. എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. ഈ കേസിൽ പ്രതികൾക്ക് 10 വർഷം വരെ കഠിന തടവ് ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്. അറസ്റ്റിലായ പ്രതികളെ ഇന്ന് മാനന്തവാടിയിലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *