കൽപ്പറ്റ : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വയനാടിനോടുള്ള അവഗണനക്കെതിരെയുള്ള വിധിയെഴുത്തായിരിക്കും നവംബർ, ഡിസംബർ മാസങ്ങളിലായി നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പെന്ന് എം ൽ എ അഡ്വ. ടി സിദ്ധിഖ്. നിയോജകമണ്ഡലത്തിൽ 10 പഞ്ചായത്തിലും ഒരു മുനിസിപ്പാലിറ്റിയിലും യു ഡി എഫ് മികച്ച വിജയം നേടി ഭരണം നേടും. ചുരൽമല-മുണ്ടക്കൈ ദുരിതബാധിതർക്കുള്ള വാടക കുടിശ്ശിക മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ്, ദുരിതബാധിതരുടെ ജീവനോപാദിക്കുള്ള യാതൊരു നടപടിയും കൈകൊണ്ടിട്ടില്ല. ടൗൺഷിപ്പ് ഭൂമിയായ കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികളെ വഞ്ചിക്കുന്ന സർക്കാർ നിലപാടിനെതിരെയും, തൊഴിലാളികൾക്കുള്ള ക്ഷേമനിധി പെൻഷൻ 14 മാസമായി മുടങ്ങിക്കിടക്കുകയാണ്. ഈയൊരു സാഹചര്യത്തിലും ഇടതുപക്ഷ സർക്കാർ വാർഷികാഘോഷ പേര് പറഞ്ഞു കോടിക്കണക്കിന് രൂപ ധൂർത്തടിച്ചു മുന്നോട്ടു പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൽപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെപിസിസിയുടെ ആഹ്വാനപ്രകാരം മിഷൻ 2025 എന്ന നാമധേയത്താൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ പി സി സി മെമ്പർ പി പി ആലി അധ്യക്ഷത വഹിച്ചു. അഡ്വ. ടി ജെ ഐസക്, വി എ മജീദ്, എം എ ജോസഫ്, ഒ വി അപ്പച്ചൻ, പോൾസൺ കൂവക്കൽ, ഷംസാദ് മരക്കാർ, എം ജി ബിജു, പി കെ അബ്ദുറഹിമാൻ, ബിനു തോമസ്, നജീബ് കരണി, നിസി അഹമ്മദ്, എൻ സി കൃഷ്ണകുമാർ, ശോഭന കുമാരി, മോയിൻ കടവൻ, പി വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
