രണ്ടാം ക്ലാസിൽ നിലച്ച സ്വപ്നം കൈയെത്തിപ്പിടിക്കാൻ മൊയ്തു വീണ്ടും പരീക്ഷയെഴുതി, 60ാം വയസിൽ!
സംസ്ഥാന സാക്ഷരത മിഷന് സംഘടിപ്പിച്ച നാലാം തരം, ഏഴാം തരം തുല്യതാ പരീക്ഷകൾ അവസാനിച്ചു. കൽപ്പറ്റ എസ്കെഎംജെ ഹൈസ്കൂൾ, മാനന്തവാടി ജിഎച്ച്എസ്എസ്, തോണിച്ചാൽ എമോസ് വില്ല സ്പെഷൽ സ്കൂൾ, മുള്ളൻകൊല്ലി സെന്റ് തോമസ് എയുപിഎസ് എന്നിവിടങ്ങളിലായാണ് പരീക്ഷ നടന്നത്.
വിവിധ പ്രായക്കാരായ പരീക്ഷാര്‍ത്ഥികൾക്കിടയിൽ താരമായി മാറുകയായിരുന്നു എസ്കെഎംജെയിൽ പരീക്ഷയ്ക്കെത്തിയ അറുപതുകാരൻ മൊയ്തു.
കമ്പളക്കാട് ജിയുപി സ്ക്കൂളിൽ രണ്ടാം ക്ലാസിൽ പഠനം നിർത്തിയ മൊയ്തു ഇന്ന് തന്റെ ഉപജീവനമാര്‍ഗമായ ചായക്കടയ്ക്ക് അവധി നൽകിയാണ് ദീർഘകാലമായുള്ള ആഗ്രഹം സഫലമാക്കാനായി പരീക്ഷയ്ക്കെത്തിയത്. ഏഴാംക്ലാസ് വിദ്യാഭ്യാസമുള്ള ഭാര്യ ജമീലയെയും മൂന്ന് മക്കളെയും പിന്നിലാക്കി പഠനത്തിൽ പുതിയ ഉയരങ്ങൾ കീഴടക്കണമെന്നാണ് അറുപതിലും കമ്പളക്കാട് സ്വദേശിയായ മൊയ്തുവിന്റെ അൽപം പോലും ചോരാത്ത ആഗ്രഹം.
“നാലാംതരം തുല്യത സർട്ടിഫിക്കറ്റ് ലഭിച്ചാൽ തുടർന്ന് ഏഴാംതരം പരീക്ഷയെഴുതണം. അതും പാസായാൽ പിന്നെ പത്താംതരം. പിന്നെ ഹയർസെക്കണ്ടറിയും കടന്ന് തുല്യത ക്ലാസുകളിലൂടെ പഠിച്ച് ബിരുദം നേടണം,” തന്റെ സ്വപ്നങ്ങൾ മൊയ്തു എണ്ണിപ്പറഞ്ഞു.
കുഞ്ഞുമൊത്ത് പരീക്ഷാഹാളിൽ
ഏഴാംതരം തുല്യത പരീക്ഷയുടെ രണ്ടാം ദിവസം കുഞ്ഞിനെ ചേർത്തുപിടിച്ചാണ് അമ്പിലേരി ഉന്നതിയിലെ രാധ പരീക്ഷ എഴുതിയത്. പരീക്ഷയ്ക്ക് തയ്യാറായി വീട്ടിൽ നിന്ന് ഇറങ്ങിയപ്പോഴാണ് കുഞ്ഞ് കൂടെ വരാൻ വാശിപിടിച്ചത്. അങ്ങിനെ നഴ്സറി വിദ്യാർത്ഥിയായ ആദിത്യനെ നെഞ്ചോട് ചേർത്ത് പിടിച്ച് ഏഴാം തരം തുല്യതാ പരീക്ഷയെഴുതിയ രാധയും എന്നോ നിലച്ച സ്വപ്നങ്ങൾക്ക് നിറം പകരുകയാണ്. ഈ ബാച്ചിൽ തന്നെ പത്താംതരം തുല്യത കോഴ്സിൽ ചേർന്ന് വിജയിച്ച് അതിന് ശേഷം പി എസ് സി പരീക്ഷയെഴുതി സർക്കാർ ജോലി വാങ്ങണമെന്നാണ് പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട 36 വയസുകാരിയുടെ ആഗ്രഹം.
സെപ്തംബര്‍ 15ന് മുമ്പ് ഡയറ്റിന്റെ നേതൃത്വത്തില്‍ തുല്യത പരീക്ഷകളുടെ മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാക്കും. വിജയികള്‍ക്ക് അംഗീകൃത സര്‍ട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. തുടര്‍ന്ന് വിജയികൾക്ക് ഈ വര്‍ഷത്തെ പത്താംതരം തുല്യത കോഴ്സിൽ രജിസ്ട്രേഷന് നടത്താന്‍ അവസരവും ലഭിക്കും.
