ആകെ 715 പോളിംഗ് സ്റ്റേഷനുകള്‍; 166 പ്രത്യേക സുരക്ഷാ ബൂത്തുകള്‍.

നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെ 715 പോളിംഗ് സ്റ്റേഷനുകളാണ് ജില്ലയില്‍ സജ്ജീകരിച്ചിരിക്കുന്നത്. മാനന്തവാടി മണ്ഡലത്തില്‍ 237 ബൂത്തുകളും കല്‍പറ്റ മണ്ഡലത്തില്‍ 227 ബൂത്തുകളും സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ 251 ബൂത്തുകളും ഉള്‍പ്പെടുന്നു. ഒരു ബൂത്തില്‍ പരമാവധി 1200 വോട്ടര്‍മാര്‍ എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

 

മൂന്ന് മണ്ഡലങ്ങളിലും സ്ത്രീകള്‍ നിയന്ത്രിക്കുന്ന പ്രത്യേക വനിതാ പോളിംഗ് സ്റ്റേഷനുകള്‍ ഒരുക്കിയിട്ടുണ്ട്. മാനന്തവാടി മണ്ഡലത്തില്‍ 89-ാം നമ്പര്‍ പോളിംഗ് സ്റ്റേഷനായ ലിറ്റില്‍ ഫ്‌ലവര്‍ അപ്പര്‍ പ്രൈമറി സ്‌കൂളാണ് വനിതാ പോളിംഗ് സ്റ്റേഷന്‍. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ 126-ാം നമ്പര്‍ പോളിംഗ് സ്റ്റേഷനായ പൂമല ഗവ. പ്രൈമറി സ്‌കൂളും, കല്‍പറ്റ മണ്ഡലത്തില്‍ 101-ാം നമ്പര്‍ പോളിംഗ് സ്റ്റേഷനായ എച്ച്.ഐ.എം യു.പി സ്‌കൂളും ഇതില്‍ ഉള്‍പ്പെടുന്നു. ഇവിടെ പോളിങ്ങ് ഉദ്യോഗസ്ഥര്‍ തുടങ്ങി സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ത്രീകളായിരിക്കും.

 

ഭിന്നശേഷിയുള്ള ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുകയും പൂര്‍ണമായും ഭിന്നശേഷി സൗഹൃദമായി രൂപകല്‍പ്പന ചെയ്യപ്പെട്ട ഒരു ബൂത്ത് സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ മൂന്ന് മണ്ഡലങ്ങളിലും ഓരോ ജെന്‍സി ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്.

 

166 പ്രത്യേക സുരക്ഷാ ബൂത്തുകള്‍.

 

ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലുമായി 166 പ്രത്യേക സുരക്ഷാ ബൂത്തുകളുമാണുള്ളത്. ഈ ബൂത്തുകളില്‍ സുഗമമായ പോളിങിനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാനന്തവാടി നിയോജക മണ്ഡലത്തില്‍ 87, കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ 42, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ 37 വീതമാണ് പ്രത്യേക സുരക്ഷാ ബൂത്തുകള്‍. മൈക്രോ ഒബ്‌സെര്‍വറും സായുധ സേനയും ഉള്‍പ്പെടെയുള്ള സുരക്ഷ ഉറപ്പാക്കും.

 

*പോളിങ് ബൂത്തുകള്‍ ക്യാമറ കണ്ണുകളില്‍

 

നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ 715 പോളിങ് ബൂത്തുകളും ഫോര്‍ജി ക്യാമറ നിരീക്ഷണത്തിലായിരിക്കും. ജില്ലാ കണ്‍ട്രോള്‍ റൂമിന്റെ നിരീക്ഷണത്തില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യവും കാര്യക്ഷവുമായി നടപ്പാക്കാന്‍ വേണ്ടി ഇലക്ഷന്‍ കമ്മീഷന്‍ മുഴുവന്‍ ബൂത്തുകളിലും ക്യാമറ സ്ഥാപിച്ച് കൊണ്ടാണ് കണ്‍ട്രോള്‍ റൂമില്‍ നിരീക്ഷണം ഉറപ്പുവരുത്തുന്നത്. കലക്ടറേറ്റില്‍ പ്രത്യേകം സജ്ജീകരിച്ച കണ്‍ട്രോള്‍ റൂമില്‍ 30 ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുന്നത് മുതല്‍ അവസാനിക്കുന്ന വരെ ഓരോ ബൂത്തിലെയും ദൃശ്യങ്ങള്‍ കൃത്യമായി പരിശോധിക്കും. പിഴവുകള്‍ കാണുകയാണെങ്കില്‍ ഉടനടി ബന്ധപ്പെട്ട നോഡല്‍ ഓഫീസര്‍ മുഖേന നടപടി സ്വീകരിക്കും. ജില്ലാ കളക്ടര്‍, തെരഞ്ഞെടുപ്പ് നിരീക്ഷകന്‍, പോലീസ്, ഫയര്‍ഫോഴ്സ്, കെ.എസ്.ഇ.ബി, ബി.എസ്.എന്‍.എല്‍, ഐ.ടി മിഷന്‍, അക്ഷയ, കെല്‍ട്രോണ്‍, കെ-ഫോണ്‍ വിഭാഗം ഉദ്യോഗസ്ഥര്‍ പോളിങ് ദിവസം കണ്‍ട്രോള്‍ റൂമിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുമെന്ന് വെബ് കാസ്റ്റിങ് നോഡല്‍ ഓഫീസര്‍ എസ്. നിവേദ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *