ഷിഗെല്ല: പ്രതിരോധ-നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജിതം

ഷിഗെല്ല: പ്രതിരോധ-നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജിതം

ഷിഗെല്ല പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി കിണറുകൾ ക്ലോറിനേറ്റ് ചെയ്യുന്നു.

കൽപറ്റ:ജില്ലയിൽ എട്ട് വിദ്യാർഥികൾക്ക് ഷിഗെല്ല രോഗബാധ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ പകർച്ച വ്യാധി നിരീക്ഷണവും പ്രതിരോധ നിയന്ത്രണ ബോധവൽക്കരണ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തിയതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ.ടി രേഖ അറിയിച്ചു. ഇതുവരെ 502 പേരിലാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. ബുധനാഴ്ച 4 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ 44 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.

 

ഇതുവരെ 164 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. ഫീൽഡ്തല രോഗ നിരീക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി 1719 വീടുകളിൽ ആരോഗ്യ പ്രവർത്തകർ ഇതിനോടകം സന്ദർശനം നടത്തി. 969 കിണറുകൾ ക്ലോറിനേറ്റ് ചെയ്തു. 727 ഒ.ആർ.എസ് പാക്കറ്റുകൾ വിതരണം ചെയ്തു. സാമൂഹ്യ ബോധവൽക്കരണാർത്ഥം രോഗബാധിത പ്രദേശത്തും പരിസര പ്രദേശങ്ങളിലും രോഗപ്രതിരോധ മാർഗങ്ങളെക്കുറിച്ച് മൈക് അനൗൺസ്മെൻ്റ് നടത്തി. ഈ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിലും തുടരും.

 

വ്യക്തി-ഭക്ഷണ-പരിസര ശുചിത്വവും കുടിവെള്ള സുരക്ഷയും ഉറപ്പുവരുത്തുകയാണ് ഷിഗെല്ലയെ പ്രതിരോധിക്കാൻ അത്യാവശ്യം. കുടിവെള്ളം എപ്പോഴും തിളപ്പിച്ചാറ്റിയ ശേഷം മാത്രം ഉപയോഗിക്കണമെന്നും, കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ നന്നായി കഴുകണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗലക്ഷണങ്ങൾ കണ്ടാലുടൻ സ്വയംചികിത്സ ഒഴിവാക്കി അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളിൽ ചികിത്സ തേടണം. ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ നടത്തുന്ന ഊർജ്ജിത പ്രതിരോധ പ്രവർത്തനങ്ങൾക്ക് പൊതുജനങ്ങളുടെ പങ്കാളിത്തവും സഹകരണവുമുണ്ടാകണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *