പ്രിയദർശിനി പദ്ധതിക്ക് ചരിത്ര തുടക്കം; ആദ്യ ദിനം കെഎസ്ആർടിസിയിൽ 13.29 ലക്ഷം വനിതാ യാത്രക്കാർ

തിരുവനന്തപുരം: സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ഓർഡിനറി സർവീസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിക്ക് വൻ പ്രതികരണം. പദ്ധതി ആരംഭിച്ച ആദ്യദിനം തന്നെ 13,29,938 വനിതാ യാത്രക്കാരാണ് സേവനം ഉപയോഗിച്ചത്. പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് പ്രതിദിനം ശരാശരി ഏഴ് ലക്ഷത്തോളം വനിതാ യാത്രക്കാരായിരുന്നു ഉണ്ടായിരുന്നതെങ്കിൽ, ആദ്യദിനം അത് 14 ലക്ഷത്തോട് അടുത്ത നിലയിലേക്ക് ഉയർന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

 

ജൂൺ 15 മുതൽ സംസ്ഥാനത്തെ കെഎസ്ആർടിസിയുടെ ഓർഡിനറി സർവീസുകളിലാണ് പദ്ധതി നടപ്പാക്കിയത്. പ്രായപരിധിയോ വരുമാന മാനദണ്ഡങ്ങളോ ഇല്ലാതെ എല്ലാ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും ആനുകൂല്യം ലഭിക്കും. യാത്രക്കാർക്ക് പ്രത്യേക രജിസ്ട്രേഷനോ അപേക്ഷയോ ആവശ്യമില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

 

സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യവും സാമ്പത്തിക ശാക്തീകരണവും ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് അധികൃതർ അറിയിച്ചു. പ്രതിവർഷം 700 മുതൽ 800 കോടി രൂപവരെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ സാമ്പത്തിക ബാധ്യത സർക്കാർ വഹിക്കുമെന്നും നേരത്തേ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *