Headlines

സമ്പന്നരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സൗജന്യ യാത്രയില്‍; ജീവനക്കാര്‍ക്ക് കൂലി കൊടുക്കാൻ കാശില്ല; വയനാട്ടില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് അവസാനിപ്പിക്കുന്നു

കൽപ്പറ്റ:യുഡിഎഫ് സർക്കാരിന്റെ ‘പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതി’ വയനാട്ടിലെ സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു.

കെഎസ്‌ആർടിസി ബസുകളിലെ സൗജന്യ യാത്രയിലേക്ക് യാത്രക്കാർ കൂട്ടത്തോടെ മാറിയതോടെ, സ്വകാര്യ ബസുകള്‍ വൻ സാമ്പത്തിക നഷ്ടത്തിലാണ്. കളക്ഷൻ കുത്തനെ ഇടിഞ്ഞതോടെ സർവീസുകള്‍ അനിശ്ചിതകാലത്തേക്ക് നിർത്തിവെക്കാൻ ഒരുങ്ങുകയാണ് ബസുടമകള്‍. നിലവില്‍ ജീവനക്കാരുടെ കൂലി കൊടുക്കാൻ പോലും ഉടമകള്‍ക്ക് കൈയില്‍ നിന്ന് പണം മുടക്കേണ്ട അവസ്ഥയാണ്. വലിയ ശമ്പളം വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥർ വരെ സൗജന്യം ഉപയോഗപ്പെടുത്തുന്നുണ്ടെന്നും, സമ്പന്നരായ ഇത്തരം വിഭാഗങ്ങളെയെങ്കിലും അടിയന്തിരമായി പദ്ധതിയില്‍ നിന്ന് ഒഴിവാക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെടുന്നു.

താളൂർ – സുല്‍ത്താൻ ബത്തേരി റൂട്ടില്‍ പത്ത് സ്വകാര്യ ബസുകള്‍ ഓടുമ്പോള്‍ 23 സർക്കാർ ബസുകളാണ് സർവീസ് നടത്തുന്നത്. കല്‍പ്പന – മാനന്തവാടി റൂട്ടിലാകട്ടെ പത്ത് സ്വകാര്യ ബസുകള്‍ ഓടുന്നിടത്ത് 25 ലധികം സർക്കാർ ബസുകള്‍ 120 സർവീസുകള്‍ നടത്തുന്നു. സുല്‍ത്താൻ ബത്തേരി – മാനന്തവാടി റൂട്ടില്‍ 21 സ്വകാര്യ ബസുകളുണ്ടെങ്കിലും പുല്‍പ്പള്ളി, നെല്ലിമ്പം ഭാഗങ്ങളില്‍ നിന്നുള്ള ബസുകള്‍ പനമരം, കേണിച്ചിറ ടൗണുകളില്‍ നിന്ന് ചെയിൻ സർവീസായി ഓടേണ്ടി വരുന്നത് വരുമാനത്തെ ബാധിക്കുന്നു. ഈ റൂട്ടില്‍ 13 കെഎസ്‌ആർടിസി ബസുകളുമുണ്ട്. വടുവൻചാല്‍ – മിംസ് ആശുപത്രി വഴി കല്‍പ്പന റൂട്ടില്‍ പത്ത് സ്വകാര്യ ബസുകളും പത്ത് കെഎസ്‌ആർടിസി ബസുകളുമാണ് ഉള്ളത്. നിരവില്‍പുഴ – മാനന്തവാടി റൂട്ടില്‍ 13 സ്വകാര്യ ബസുകളുള്ള റൂട്ടില്‍ തൊട്ടില്‍പ്പാലം ഭാഗത്തേക്കുള്ളത് ഉള്‍പ്പെടെ വലിയ തോതില്‍ കെഎസ്‌ആർടിസി ബസുകള്‍ സർവീസ് നടത്തുന്നു. 23 സ്വകാര്യ ബസുകളുണ്ടായിട്ടും ഏഴ് കെഎസ്‌ആർടിസി ബസുകള്‍ മാത്രം ഓടുന്ന പടിഞ്ഞാറത്തറ – കല്‍പ്പന റൂട്ടില്‍ പോലും തങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാൻ കഴിയുന്നില്ലെന്ന് ഉടമകള്‍ പറയുന്നു. നമ്പ്യാർകുന്ന് – ബത്തേരി റൂട്ടില്‍ 8 സ്വകാര്യ ബസുകള്‍ കനത്ത നഷ്ടത്തില്‍ ഓടുമ്പോള്‍ ഇവിടെയുള്ള 12 കെഎസ്‌ആർടിസി ബസുകളിലും സൗജന്യ യാത്ര ലഭ്യമാണ്.

 

സർക്കാർ ബസുകളില്‍ ഏർപ്പെടുത്തിയ സീറോ ടിക്കറ്റിങ് പദ്ധതിയില്‍ തങ്ങളെയും ഉള്‍പ്പെടുത്തണമെന്നാണ് സ്വകാര്യ ബസുടമകളുടെ പ്രധാന ആവശ്യം. കിലോമീറ്ററിന് 60 രൂപയെങ്കിലും സർക്കാർ സബ്‌സിഡിയായി നല്‍കിയാല്‍ സ്വകാര്യ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാൻ തയ്യാറാണെന്ന് അവർ വ്യക്തമാക്കി. നിലവില്‍ കെ.എസ്.ആർ.ടി.സി സർവീസ് നടത്താത്ത ജില്ലയിലെ വിവിധ ഗ്രാമീണ റൂട്ടുകളില്‍ സർക്കാർ പിന്തുണ നല്‍കിയാല്‍ സൗജന്യ യാത്ര നല്‍കാൻ ഒരുക്കമാണെന്നും ഉടമകള്‍ കൂട്ടിച്ചേർത്തു.

 

സുല്‍ത്താൻ ബത്തേരി മേഖലയിലെ മൂടക്കൊല്ലി – ബത്തേരി, പാപ്ലശേരി – ബത്തേരി, വടക്കനാട് – ബത്തേരി, തോട്ടാമൂല – ബത്തേരി, കല്ലുമുക്ക് – ബത്തേരി, മാതമംഗലം – ബത്തേരി, ചെറുമാട് – ബത്തേരി, താഴത്തൂർ – ബത്തേരി, മലവയല്‍ – അമ്പുകുത്തി – ബത്തേരി എന്നീ റൂട്ടുകളിലും മാനന്തവാടി മേഖലയിലെ പാല്‍വെളിച്ചം – മാനന്തവാടി, ആലാറ്റില്‍ – മാനന്തവാടി, മുള്ളൻകൊല്ലി – കാട്ടിക്കുളം – മാനന്തവാടി എന്നീ റൂട്ടുകളിലും കടുത്ത പ്രതിസന്ധിയുണ്ട്. കൂടാതെ പുല്‍പ്പള്ളി മേഖലയിലെ പാറക്കടവ് – പുല്‍പള്ളി, ശശിമല – പുല്‍പള്ളി, മരക്കടവ് – പുല്‍പള്ളി റൂട്ടുകളിലും കല്‍പ്പന മേഖലയിലെ മുക്കംകുന്ന് – കല്‍പ്പന, പറളിക്കുന്ന് – കല്‍പ്പന, മഞ്ഞൂറ – പടിഞ്ഞാറത്തറ – കല്‍പ്പന, കോട്ടത്തറ – മുണ്ടേരി – കല്‍പ്പന എന്നീ ഗ്രാമീണ റൂട്ടുകളിലും ബസുകള്‍ വലിയ നഷ്ടത്തിലാണ് ഓടുന്നത്. ഈ ഗ്രാമീണ മേഖലകളില്‍ നിലവില്‍ കെഎസ്‌ആർടിസി സർവീസുകള്‍ കുറവായതിനാല്‍ സ്വകാര്യ ബസുകള്‍ കൂടി സർവീസ് നിർത്തിയാല്‍ പൊതുജനയാത്ര പൂർണ്ണമായും സ്തംഭിക്കുന്ന അവസ്ഥയുണ്ടാകും. വിഷയത്തില്‍ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് യാത്രക്കാരുടെയും ബസുടമകളുടെയും ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *