കൽപറ്റ: ഉരുൾ പൊട്ടൽ ദുരന്തം അനുവഭിക്കുന്നവർ ബാങ്കുകളിൽ നിന്ന് എടുത്ത വായ്പകൾക്ക് മൊറട്ടോറിയം അല്ല വായ്പകൾ പൂർണമായും എഴുതി തളളുകയാണ് വേണ്ടതെന്ന് സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ആനി രാജ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മരണപ്പെട്ടവർക്കു മാത്രം സഹായം എന്ന സമീപനം മാറ്റണം. 10, 11, 12 വാർഡുകളിലെ മുഴുവൻ ജനങ്ങളുടേയും കടങ്ങൾ എഴുതി തളളണം. ദേശസാത്കൃത ബാങ്കുകൾ മാത്രമല്ല, മറ്റ് ധനകാര്യസ്ഥാപനങ്ങളിലേയും കടങ്ങൾ എഴുതി തളളണം. ധന കാര്യ സ്ഥാപനങ്ങളുടെ സമീപനങ്ങളിൽ മാറ്റം ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കും. കർഷകർ, സ്വയം തൊഴിൽ ചെയ്യുന്നവർ തുടങ്ങി എല്ലാ വരേയും ഉൾക്കൊളളുന്നതാകണം പുനരധിവാസമെന്നും ആനി രാജ പറഞ്ഞു. പത്ര സമ്മേളനത്തിൽ സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു, കേരള മഹിളാ സംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ. പി വസന്തം, സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ ടി ജെ ചാക്കോച്ചൻ, വി കെ ശശിധരൻ പങ്കെടുത്തു.
