സെപ്റ്റംബര്‍ 30 വരെ ലോഡ് ഷെഡിങ് തുടരും; ഒക്ടോബര്‍ മുതല്‍ കൂടുതല്‍ വൈദ്യുതി ലഭിക്കുമെന്ന് കെഎസ്ഇബി ചെയര്‍മാന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ ഒന്ന് മുതല്‍ കൂടുതല്‍ വൈദ്യുതി ലഭിക്കുമെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എം.ജി രാജമാണിക്യം. ഈമാസം 30 വരെ വൈദ്യുതി പ്രതിസന്ധി തുടരുമെന്നും എം.ജി രാജമാണിക്യം പറഞ്ഞു. കെഎസ്ഇബി ഉന്നതതലയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാജമാണിക്യം.

ചൂട് കൂടിയതിനാല്‍ വൈദ്യുതി ഉപയോഗവും കൂടി. അതിനനുസരിച്ച് വൈദ്യുതി ലഭ്യമാകുന്നില്ല. വൈദ്യുതി തടസപ്പെടുന്ന സമയം മുന്‍കൂട്ടി അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

‘പ്രതിസന്ധി സ്വാഭാവികമാണ്, ആരുടെയും കുറ്റമല്ല. രാത്രിയില്‍ 5200 മെഗാവാട്ട് വരെയാണ് വൈദ്യുതി ഉപഭോഗം. ഒന്നിലേറെ തവണ വൈദ്യുതി തടസപ്പെടുന്നത് സ്വാഭാവികമാണ്. എത്ര മണിക്ക് വൈദ്യുതി തടസപ്പെടുമെന്ന കാര്യം മുന്‍കൂട്ടി അറിയിക്കും. ഇത് പവര്‍കട്ടല്ല, വൈദ്യുതി നിയന്ത്രണം മാത്രമാണ്,’ രാജമാണിക്യം വ്യക്തമാക്കി.

 

പല തവണയായി ഒന്നരമണിക്കൂറിലേറെയാണ് കഴിഞ്ഞ ദിവസവും കേരളത്തില്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയത്. കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിച്ചിരുന്ന കരാര്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് റദ്ദാക്കിയത് പ്രതിസന്ധിയുടെ ആക്കം കൂട്ടിയെന്നാണ് മുഖ്യമന്ത്രി നല്‍കുന്ന വിശദീകരണം.

 

വൈകുന്നേരം ആറര മുതല്‍ പന്ത്രണ്ടര വരെ ഏത് സമയത്തും വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കാമെന്നാണ് കെഎസ്ഇബിയുടെ അറിയിപ്പ്. ഉയര്‍ന്ന വില കൊടുക്കാമെന്ന് പറഞ്ഞാലും വൈദ്യുതി കിട്ടാനില്ല.

 

കഴിഞ്ഞവര്‍ഷത്തേക്കാള്‍ 800 മുതല്‍ 900 മെഗാവാട്ട് അധിക വൈദ്യുതി ആവശ്യകതയാണ് സെപ്റ്റംബര്‍ മാസത്തില്‍ വരുന്നത്. ഉപഭോക്താക്കള്‍ക്ക് അധിക ബാധ്യതയില്ലാതെ പ്രശ്‌നം പരിഹരിക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

കല്‍ക്കരിക്ഷാമം നിലനില്‍ക്കുന്നതിനാല്‍ കേന്ദ്ര താപവൈദ്യുത നിലയങ്ങളില്‍ വൈദ്യുതി ഉല്‍പാദനം കുറഞ്ഞു. ഇതും പ്രതിസന്ധിക്ക് കാരണമായി. സെപ്റ്റംബര്‍ പതിനഞ്ചോടെ ഈ പ്രശ്‌നം പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *