തിരുവനന്തപുരം: ഭാഗ്യാന്വേഷികൾ കാത്തിരിക്കുന്ന തിരുവോണം ബമ്പർ (BR-111) ലോട്ടറി നറുക്കെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ ടിക്കറ്റ് വിൽപ്പന കുതിക്കുന്നു. സെപ്റ്റംബർ 26 ശനിയാഴ്ച തിരുവനന്തപുരം ബേക്കറി ജങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് 30 കോടി രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന ഓണം ബമ്പർ നറുക്കെടുപ്പ്. കേരളത്തിന്റെ ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ നറുക്കെടുപ്പുകളിലൊന്നാകും ഇത്.
കഴിഞ്ഞവർഷം വരെ ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് നൽകിയിരുന്നതെങ്കിൽ ഇത്തവണ 30 കോടി രൂപയാക്കി ഉയർത്തിയതോടെയാണ് കേരളത്തിൻ്റെ ലോട്ടറി ചരിത്രത്തിൽ ഇതുവരെ കാണാത്ത നറുക്കെടുപ്പ് നടക്കുക. കൂടുതൽ പേർക്ക് സമ്മാനം ലഭിക്കുന്ന തരത്തിൽ സമ്മാനഘടനയിൽ മാറ്റം വരുത്തിയതിനാൽ വിൽപ്പന ഇത്തവണയും ഉയർന്ന തോതിലാണ്. TA, TB, TC, TD, TE, TG, TH, TJ, TK, TL സീരീസുകളിലായിട്ടാണ് ടിക്കറ്റ് പുറത്തിറക്കിയിരിക്കുന്നത്. 500 രൂപയാണ് ഓണം ബമ്പർ ടിക്കറ്റിൻ്റെ വില.
ഓണം ബമ്പർ ലോട്ടറി ടിക്കറ്റ് വിൽപ്പന എല്ലാ വർഷവും റെക്കോഡിൽ എത്താറുണ്ട്. പാലക്കാട്, തൃശൂർ, തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ ടിക്കറ്റ് വിൽപ്പന ഉയർന്ന തോതിലാണ് എല്ലാ വർഷവും രേഖപ്പെടുത്തുന്നത്. ഇത്തവണയും ടിക്കറ്റ് വിൽപ്പന ഉയർന്ന തോതിൽ തുടരുന്നതിൻ്റെ സൂചനകൾ ലോട്ടറി വകുപ്പ് നൽകിയിരുന്നു.
