തിരുവനന്തപുരം: മാനന്തവാടിയിൽ പട്ടികവർഗക്കാരനായ യുവാവിനെ റോഡിലൂടെ കാറിൽ വലിച്ചിഴച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മന്ത്രി ഒ ആർ കേളു പൊലിസിന് നിർദേശം നൽകി.
പയ്യംമ്പള്ളി കൂടൽക്കടവ് ചെമ്മാട് പട്ടികവർഗ ഉന്നതിയിലെ മാതൻ എന്നയാളെയാണ് റോഡിലൂടെ കാറിൽ വലിച്ചിഴച്ചു കൊണ്ടുപോയത്. കുറ്റവാളികൾക്കെതിരെ കർശന നടപടി ഉടൻ സ്വീകരിക്കാൻ വയനാട് ജില്ലാ പൊലീസ് മേധാവിയോട് മന്ത്രി ആവശ്യപ്പെട്ടു.
സംഭവത്തിൽ മാനന്തവാടി പൊലീസ് വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. മാതനെ വിദഗ്ധ ചികിൽസയ്ക്കായി മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.
പട്ടികവർഗക്കാരനായ യുവാവിനെതിരായ ആക്രമണത്തെ ഗൗരവമായി കാണുന്നുവെന്നും മന്ത്രി ഒ ആർ കേളു പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്ത് മാതൃകാപരമായി കർശന ശിക്ഷ നൽകുന്നതിനുമുള്ള എല്ലാ നടപടികളും സർക്കാർ ഇതിനകം സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. മാതന് ആവശ്യമായ വിദഗ്ധ ചികിൽസ നൽകാനും മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിനും പട്ടിക വർഗ വികസന വകുപ്പിലെ ഉദ്യോഗസ്ഥർക്കും നിർദേശം നൽകി. കൂടൽ കടവിൽ തടയണ കാണാനെത്തിയ വിനോദ സഞ്ചാരികളാണ് ഞായറാഴ്ച വൈകിട്ട് മാതനെ കാറിൽ വലിച്ചിഴച്ചത്.
