രാത്രിയിലെത്തി കാറിന്റെ മുൻവശത്തെ ചില്ലുപൊട്ടിക്കും; മോഷണമല്ല ലക്ഷ്യം, രണ്ടാമനെയും പിടികൂടിയത് നാട്ടുകാർ

    തിരുവനന്തപുരം:തിരുവനന്തപുരം നഗരത്തിൽ വിവിധ ഭാഗങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്ന കാറുകളുടെ ചില്ല് ചൊവ്വാഴ്ച പുലർച്ചെ എറിഞ്ഞു പൊട്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ഡിപിഐ ജംക്‌ഷനു സമീപത്തുനിന്ന് നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറിയ ഉത്തർപ്രദേശ് സ്വദേശി ചന്ദ്രമൗരിയെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കാർ പാർക്ക് ചെയ്യുന്നതിനു സമീപത്തെത്തി കല്ലെടുത്തു ചുറ്റും നോക്കിയ ശേഷം മുൻഭാഗത്തെ ഗ്ലാസ് ഇയാൾ എറിഞ്ഞു പൊട്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു.

     

    ഗ്ലാസ് പൊട്ടിച്ച ശേഷം യാതൊരു ഭാവഭേദവുമില്ലാതെ ഇയാൾ നടന്നു നീങ്ങുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. നഗരത്തിൽ ചെന്തിട്ട, തൈക്കാട് ഭാഗങ്ങളിൽ പാർക്ക് ചെയ്തിരുന്ന കാറുകളുടെ ചില്ലാണ് ഇയാൾ എറിഞ്ഞു പൊട്ടിച്ചത്.

     

    രണ്ട് സംഭവങ്ങളിലും ഒരാളാണ് ചില്ലുകൾ എറിഞ്ഞു പൊട്ടിക്കുന്നതെന്നു വ്യക്തമായിരുന്നു. പുലർച്ചെ 2നും 2.30നുമിടയ്ക്കാണ് ചില്ലുകൾ എറിഞ്ഞ് പൊട്ടിച്ചത്. കറുത്ത വേഷമിട്ടയാൾ കയ്യിൽ കവറുമായി എത്തി പരിസരത്ത് ആളില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം തറയിൽനിന്നു കല്ലെടുത്ത് വാഹനങ്ങളുടെ ചില്ല് എറിഞ്ഞ് പൊട്ടിക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്.

     

    ഒരു മാസം മുൻപ് വലിയശാലയിൽ ഇത്തരത്തിൽ വാഹനങ്ങളുടെ ചില്ല് എറിഞ്ഞ് പൊട്ടിക്കുന്ന അതിഥിത്തൊഴിലാളിയെ നാട്ടുകാർ പിടികൂടി തമ്പാനൂർ പൊലീസിൽ ഏൽപ്പിച്ചിരുന്നു. മാനസികാസ്വാസ്ഥ്യമുണ്ടായിരുന്ന ഇയാളെ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു

    Leave a Reply

    Your email address will not be published. Required fields are marked *