സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ലഹരിവസ്തുക്കൾ കാണാതായ സംഭവത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് സസ്പെൻഷനിലായ പൊലീസുകാരൻ സബിത്ത്. കാണാതായ ലഹരിവസ്തുക്കൾ സ്റ്റേഷൻ കോമ്പൗണ്ടിൽ തന്നെയുണ്ടെന്നും, താൻ ഒരിക്കലും അത് അവിടെനിന്നും കൊണ്ടുപോയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സബിത്തിന്റെ വിശദീകരണം ഇങ്ങനെ: കഴിഞ്ഞ ആഗസ്റ്റ് 20-ാം തീയതി രാത്രി തനിക്ക് നൈറ്റ്
ഡ്യൂട്ടിണ്ടായിരുന്നു. അന്നേദിവസം രാത്രി തൊണ്ടി റൂമിന് പുറത്ത് കുറച്ച് ചാക്കുകൾ കിടക്കുന്നത് താൻ കണ്ടിരുന്നു. ഇത് തൊണ്ടി റൂമിൽ വെക്കാൻ നോക്കിയെങ്കിലും അതിൽ ടാക്കോവില്ലാത്തതിനാൽ റൂമിൽ വെച്ചില്ല. പിന്നീട് ഈ സാധനങ്ങൾ സ്റ്റേഷന്റെ പുറത്തും കോമ്പൗണ്ടിലുമായി പലയിടത്തും സുരക്ഷിതമായി സൂക്ഷിക്കാറുണ്ട് എന്നറിയാവുന്നതിനാൽ, തന്റെ വാഹനം കഴുകാൻ പോയ സമയത്ത് ആ സാധനങ്ങൾ അവിടെയുള്ള മറ്റൊരു സുരക്ഷിതമായ മുറിയിലേക്ക് മാറ്റി വെക്കുകയാണ് ചെയ്തത്. ആ മുറി ലോക്ക്ഡ് അല്ലെങ്കിലും തള്ളിത്തുറക്കാവുന്ന ഒന്നാണ്. തൊട്ടടുത്ത മറ്റൊരു റൂമിലും സമാനമായ സാധനങ്ങൾ സൂക്ഷിക്കാറുണ്ട്. സ്റ്റേഷന്റെ കോമ്പൗണ്ടിലുള്ള ഇത്തരം സ്ഥലങ്ങൾ മാത്രമാണ് പൊലീസ് പരിശോധിച്ചിട്ടുള്ളത്.
ഈ വിവരങ്ങൾ അന്നേദിവസം മേലുദ്യോഗസ്ഥരെയോ ഐ.പി.എസിനെയോ താൻ വൈകിയതുകൊണ്ട് വിളിച്ചു പറഞ്ഞിരുന്നില്ല. പിന്നീട് രാവിലെ തിരക്കിലായതുകൊണ്ട് പറയാൻ സാധിച്ചില്ല. എന്നാൽ ഇതിനുശേഷം തനിക്ക് മെഡിക്കൽ അവധിയിൽ പ്രവേശിക്കേണ്ടി വന്നു. അന്നേദിവസം തനിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതും താൻ പ്രതിയാണെന്ന് അറിയുന്നതും വാർത്തകളിലൂടെയാണ്. തന്നോട് ആരെങ്കിലും ഇതേക്കുറിച്ച് ചോദിക്കുകയോ സ്റ്റേഷനിലെ തൊണ്ടിമുതലുകൾ എവിടെയാണെന്ന് അന്വേഷിക്കുകയോ ചെയ്തിട്ടില്ലെന്നും, തന്നെ പ്രതിയാക്കി എഫ്.ഐ.ആർ ഇട്ടത് എങ്ങനെയെന്ന് അറിയില്ലെന്നും സബിത്ത് വ്യക്തമാക്കുന്നു.
താൻ നിരപരാധിയാണെന്നും തന്റെ നിരപരാധിത്വം തെളിയിക്കാൻ നിയമപരമായി മുന്നോട്ടുപോകുമെന്നും സബിത്ത് പറഞ്ഞു. ലഹരി വസ്തുക്കൾ മാറ്റിവെച്ച സ്ഥലം സ്റ്റേഷൻ കോമ്പൗണ്ടിൽ തന്നെ ഇപ്പോഴുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
