മാനന്തവാടി: മഴക്കെടുതിയെ തുടർന്ന് പുഴയരികിലെ സംരക്ഷണ ഭിത്തി തകർന്നതോടെ നാട്ടുകാർ ദുരിതത്തിലായി. 2 കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച ചങ്ങാടക്കടവ്- ചാമാടിപൊയിൽ റോഡാണ് ആഴ്ച്ചകൾക്ക് മുൻപ് ഇടിഞ്ഞ് അപകടാവസ്ഥയിലായത്. മുൻപ്രളയത്തിൽ തകർന്ന ചങ്ങാടക്കടവ്, ചാമാടി പൊയിൽ- പാണ്ടിക്കടവ് റോഡ് റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയാണ് പുനർനിർമ്മിച്ചത്, 1.757 കീ മീ ദൂരം വരുന്ന റോഡ് രണ്ട് കോടി 38 ലക്ഷം രൂപ ചിലവഴിച്ചാണ് നവീകരിച്ചത്. എല്ലാ വർഷവും ഇവിടെ റോഡിനോട് ചേർന്ന് കബനി പുഴയരിക് ഇടിഞ്ഞ് വീഴാറുണ്ട്. ഇതിന് ശാശ്വത പരിഹാരമെന്ന നിലയിൽ ജിയോ ടെക്സ്റ്റ് എന്ന സംവിധാനമാണ് സംരക്ഷണമതിൽ നിർമ്മിക്കാൻ ഉപയോഗപ്പെടുത്തിയത്. മണ്ണും, മുളയും ഉപയോഗിച്ചാണ് ജിയോ ടെക്സ്റ്റ് രീതീയിൽ സംരക്ഷണ ഭിത്തി ഒരുക്കിയിരുന്നത്. കായൽ പ്രദേശങ്ങളായ ആലപ്പുഴ ജില്ലയിൽ പദ്ധതി ഏറെ വിജയകരവുമായിരുന്നു. എന്നാൽ കനത്ത മഴയിൽ സംരക്ഷണമതിൽ കോൺക്രീറ്റ് ഉൾപ്പെടെ തകർന്നതാണ് ഇപ്പോൾ പ്രതിസന്ധിക്കിടയാക്കിയിരിക്കുന്നത്
മഴക്കെടുതി; സംരക്ഷണ ഭിത്തി തകർന്നത് റോഡിന് ഭീഷണിയാവുന്നു
