തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതരിൽ നിന്ന് ഗ്രാമീൺ ബാങ്ക് പിടിച്ച പണം തിരികെ നൽകുമെന്ന് ബാങ്കേഴ്സ് സമിതി ജനറൽ മാനേജർ കെ എസ് പ്രദീപ്. ബാങ്ക് ചെയർമാൻ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും കെ എസ് പ്രദീപ് അറിയിച്ചു. അടിയന്തര സഹായമായി സർക്കാർ ദുരിതബാധിതർക്ക് നൽകിയ 10,000 രൂപയിൽ നിന്ന് 5,000 രൂപ വരെ പലരിൽ നിന്നും ബാങ്ക് പിടിച്ചത് ചൂണ്ടിക്കാട്ടിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നാളെ തിരുവനന്തപുരത്ത് എസ്എൽബിസി പ്രത്യേക യോഗം ചേരുന്നുണ്ടെന്ന് പ്രദീപ് പറഞ്ഞു. എല്ലാ ബാങ്കുകളുടെയും ഉന്നത അധികാരികൾ യോഗത്തിൽ പങ്കെടുക്കും. വായ്പകൾ സംബന്ധിച്ച് എന്താണ് ചെയ്യാൻ പറ്റുകയെന്ന് നാളെ സുപ്രധാന തീരുമാനമെടുക്കും. വായ്പാ തിരിച്ചടവുകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കും. അതിൽക്കൂടുതൽ എന്ത് ചെയ്യാനാവുമെന്ന് നാളെ കൂട്ടായി ആലോചിച്ച് തീരുമാനിക്കുമെന്നും കെ എസ് പ്രദീപ് വ്യക്തമാക്കി.
