സുൽത്താൻ ബത്തേരി: എ.ഡി.ജി.പി. അജിത്കുമാറിനെതിരെ വയനാട് സി.പി.ഐ.യും രംഗത്ത്. വയനാട്ടിൽ രക്ഷാപ്രവർത്തനത്തിനിടെ ജനങ്ങളെ സർക്കാരിനെതിരെ തിരിച്ചുവെന്നതടക്കമുള്ള ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. നല്ലരീതിയിൽ മുന്നോട്ടുപോയ രക്ഷാപ്രവർത്തനത്തിനിടെ വിവാദങ്ങൾ സൃഷ്ടിച്ചു. ദുരന്തമേഖലയിൽ സന്നദ്ധപ്രവർത്തകരുടെ ഭക്ഷണവിതരണം നിർത്തിവെച്ചത് എ.ഡി.ജി.പി.യാണെന്നും സി.പി.ഐ. വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു ആരോപിച്ചു.
ദുരന്തമുണ്ടായപ്പോൾ മന്ത്രി കെ.രാജൻ സ്ഥലത്തെത്തിയിരുന്നു. പ്രതിപക്ഷത്തിന് പോലും ആക്ഷേപമില്ലാത്ത വിധത്തിൽ ദുരന്തഭൂമിയിലെ രക്ഷാപ്രവർത്തനത്തിന് മന്ത്രിമാർ നേതൃത്വം നൽകി. ഒരുദിവസം കെ. രാജൻ അവിടെ നിന്നും മാറിയതോടെയാണ് വിവാദമുണ്ടായത്. സന്നദ്ധപ്രവർത്തകർ വിതരണംചെയ്യുന്ന ഭക്ഷണം എ.ഡി.ജി.പി. ഇടപെട്ട് നൽകേണ്ടതില്ലെന്ന് പറഞ്ഞു. ജനങ്ങളെ സർക്കാരിനെതിരെ തിരിക്കാനുള്ള ഗൂഢലക്ഷ്യം അദ്ദേഹത്തിനുണ്ടായിരുന്നു. ഇക്കാര്യം മന്ത്രിയെ ബോധ്യപ്പെടുത്തിയതിന് ശേഷമാണ് പരിഹരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
വയനാട്ടിലെ ദുരന്തമേഖലയിൽ ഭക്ഷണവിതരണത്തിൽനിന്ന് സന്നദ്ധസംഘടനയെ വിലക്കിയത് വിവാദമായിരുന്നു. മുസ്‌ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിലുള്ള വൈറ്റ് ഗാർഡ് എന്ന സന്നദ്ധസംഘടന നടത്തിവരുന്ന ഊട്ടുപുര പൂട്ടിച്ചതിനെതിരെ മുസ്ലിംലീഗ് നേതൃത്വം അന്ന് രംഗത്തെത്തിയിരുന്നു. എന്നാൽ, ഭക്ഷണത്തിൻ്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും പുറമേ നിന്നുള്ളവരുടെ അനധികൃതപണപ്പിരിവ് ഒഴിവാക്കാനുമാണ് വിലക്കെന്നായിരുന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ വിശദീകരണം.
