സ്മാര്‍ട്ട് വില്ലേജ് ഓഫിസ്;റവന്യു സേവനങ്ങള്‍ക്ക് വേഗത കൂട്ടും: റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍

പനമരം: സൗകര്യപ്രദമായ കെട്ടിടങ്ങളും സംവിധാനങ്ങളും റവന്യു വകുപ്പിനെ അടിമുടി പരിഷ്‌കരിക്കുകയാണെന്ന് റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി അഞ്ചുകുന്ന് സ്മാര്‍ട്ട് വില്ലേജ് ഓഫിസ് കെട്ടിട നിര്‍മാണം ഉള്‍പ്പെടെ സംസ്ഥാനത്ത് 26 സ്മാര്‍ട്ട് വില്ലേജുകളുടെ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേവലം വില്ലേജ് ഓഫിസ് കെട്ടിടങ്ങള്‍ മാത്രമല്ല റവന്യു വകുപ്പിന്റെ സേവനങ്ങളും മുന്നേറുകയാണ്. ഓഫിസില്‍ ജോലി ചെയ്യുന്നവര്‍ക്കും ഓഫിസിലെത്തുന്നവര്‍ക്കും സ്മാര്‍ട്ട് വില്ലേജ് ഓഫിസിലെ സൗകര്യങ്ങള്‍ ഗുണകരമാകും.

കേരളത്തില്‍ 520 വില്ലേജ് ഓഫിസുകള്‍ ഇതിനകം സ്മാര്‍ട്ട് വില്ലേജ് ഓഫിസായി മാറ്റാന്‍ കഴിഞ്ഞു. ശേഷിക്കുന്നവയും ഈ സൗകര്യത്തിലേക്ക് ഉയര്‍ത്തും. റവന്യു സേവനങ്ങളും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി സ്മാര്‍ട്ടാക്കി മാറ്റാന്‍ കഴിഞ്ഞിട്ടുണ്ട്. റവന്യു വകുപ്പ് വകുപ്പുകളുടെ മാതാവാണ്. ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പുറമെ ഇതരവകുപ്പുകളുമായുള്ള സേവനമേഖലകളിലും റവന്യു വകുപ്പ് പങ്കാളിയാണ്. എല്ലാവര്‍ക്കും ഭൂമി, എല്ലാഭൂമിക്കും രേഖ, സേവനങ്ങളും സ്മാര്‍ട്ട് എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഏറ്റവും കൂടുതല്‍ പട്ടയം വിതരണം ചെയ്തതിന്റെ ക്രെഡിറ്റും ഈ സര്‍ക്കാരിനുണ്ട്. ഡിജിററല്‍ റീസര്‍വെയടക്കം ഒട്ടേറെ പരിഷ്‌കാരങ്ങള്‍ സംസ്ഥാനത്തിന്റെ വിപ്ലവകരമായ മുന്നേറ്റമാണെന്ന് മന്ത്രി കെ.രാജന്‍ പറഞ്ഞു.
പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വികസന വകുപ്പ് മന്ത്രി ഒ.ആര്‍.കേളു അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ഡി.ആര്‍.മേഘശ്രീ, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം.ആസ്യ, ജില്ലാ പഞ്ചായത്തംഗം ബിന്ദു പ്രകാശ്, ബ്ലോക്ക് പഞ്ചായത്തംഗം കുഞ്ഞമ്മദ് മഞ്ചേരി, സബ് കലക്ടര്‍ മിസല്‍ സാഗര്‍ ഭരത് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *