കൽപ്പറ്റ : വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം മത്സരിക്കാന്‍ ഇത്തവണ സ്വീറ്റിയുമുണ്ടാകും. വോട്ടര്‍മാര്‍ക്കിടയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ നാടു നീളെ പറന്ന് കൂടുതല്‍ ഉയരത്തിലെത്താന്‍ സ്വീറ്റിക്കും ഇത് രണ്ടാം ഊഴമാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രശംസ നേടിയ വയനാടിന്റെ ഇലക്ഷന് മാസ്ക്കോട്ടായിരുന്നു സ്വീറ്റി. സംസ്ഥാനത്ത് ആദ്യമായാണ് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ ഒരു തുമ്പിയും ഇടം പിടിച്ചത്. കരുത്തുറ്റ ജനാധിപത്യത്തിനായി വോട്ടവകാശം വിനിയോഗിക്കാം എന്ന സന്ദേശവുമായാണ് സ്വീറ്റി നാടാകെ പറക്കുന്നത്. വോട്ടവകാശ സന്ദേശ പ്രചാരണത്തില്‍ അരങ്ങിലെത്തിയ ഈ അപൂര്‍വ്വ തുമ്പി വയനാടിന്റെയും അഭിമാനമാണ്. തുമ്പികളുടെ വംശസംരക്ഷണത്തിനുള്ള ആഹ്വാനം കൂടിയാണ് സ്വീറ്റി ഇലക്ഷന് മാസ്ക്കോട്ട് ക്യാമ്പെയിനിലൂടെ പങ്കുവെക്കുന്നത്. സ്പ്രെഡിങ്ങ് വയനാട്സ് ഇലക്ഷന് എന്തുസിയാസം ത്രു എപിതെമിസ് വയനാടന്‍സിസ് എന്നതാണ് സ്വീപ് വയനാടിന്റെ സ്വീറ്റിയുടെ വിപുലീകരണം. ഓരോ വോട്ടും വിലപ്പെട്ടതാണ്. വോട്ടവകാശം പാഴാക്കരുത്. രാഷ്ട്ര നിര്‍മ്മിതിയില്‍ നമ്മള്‍ക്കും പങ്കാളിയാകാമെന്നാണ് വയനാടന്‍ തുമ്പിയും ഓര്‍മ്മിപ്പിക്കുന്നത്.
