വയനാട്ടിലെ വലിയ ദുരന്തമുണ്ടായ മേഖലയിൽ രണ്ടു മുന്നണികളുടെ ഹര്‍ത്താല്‍ അംഗീകരിക്കാനാകില്ല; LDF-UDF ഹർത്താലിനെതിരെ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: വയനാട്ടിലെ എൽഡിഎഫ്-യുഡിഎഫ് ഹര്‍ത്താലിനെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. ഹര്‍ത്താല്‍ നിരുത്തരവാദപരമായ സമീപനമെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. ഹര്‍ത്താലിനെ എങ്ങനെ ന്യായീകരിക്കുമെന്നും ഹൈക്കോടതി ചോദിച്ചു. കേന്ദ്രം ധനസഹായം പ്രഖ്യാപിക്കത്തതിൽ പ്രതിഷേധിച്ച് ഈ മാസം 19നായിരുന്നു യുഡിഎഫും എൽഡിഎഫും ഹർത്താൽ ആചരിച്ചത്.

അതേസമയം, പെട്ടെന്നുള്ള ഹര്‍ത്താല്‍ അംഗീകരിക്കാനാകില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. അധികാരത്തിലിരിക്കുന്ന എല്‍ഡിഎഫും ഹര്‍ത്താല്‍ നടത്തിയത് എന്തിനെന്ന ചോദ്യവും കോടതിയിൽ നിന്നുണ്ടായി. ഹര്‍ത്താല്‍ മാത്രമാണോ ഏക സമര മാര്‍ഗ്ഗമെന്ന് ആരാഞ്ഞ ഹൈക്കോടതി, വലിയ ദുരന്തം സംഭവിച്ച മേഖലയിലാണ് ഹര്‍ത്താല്‍ നടത്തിയതെന്നും ചൂണ്ടിക്കാട്ടി.

ഹര്‍ത്താല്‍ നടത്തിയ തീരുമാനം നിരാശപ്പെടുത്തുന്നതാണ്. ഇത്തരം ഹര്‍ത്താല്‍ അംഗീകരിക്കാനാകില്ലെന്ന് കടുത്ത ഭാഷയില്‍ ഹൈക്കോടതി വ്യക്തമാക്കി. ദുരന്തമേഖലയിലെ ജനങ്ങളോടുള്ള ഹര്‍ത്താല്‍ നിരാശപ്പെടുത്തുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഇതിനിടെ, സംസ്ഥാന സര്‍ക്കാര്‍ സഹായ അഭ്യര്‍ത്ഥന നടത്തിയത് നവംബര്‍ 13നെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചത് 2219.033 കോടി രൂപയുടെ സഹായാഭ്യര്‍ത്ഥനയാണ്. ദുരന്ത പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് തുക ആവശ്യപ്പെട്ടതെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സഹായ അഭ്യര്‍ത്ഥനയില്‍ ചട്ടപ്രകാരമുള്ള നടപടികള്‍ പുരോഗമിക്കുന്നതായും കേന്ദ്രം കോടതിയിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *