അന്താരാഷ്ട്ര ലൈവ്സ്റ്റോക്ക് കോൺക്ലേവിന്റെ ഭാഗമായി ഒരുക്കിയ കന്നുകാലി പ്രദർശന സ്റ്റാൾ ശ്രദ്ധേയമാകുന്നു

വൈത്തിരി: ‘എടോ, ഈ ആളുകളൊക്കെ നമ്മെ കാണാൻ വന്നതാണ്. നീയിങ്ങനെ പിണങ്ങി നിൽക്കാതെ അവരെ സന്തോഷത്തോടെ സ്വീകരിക്ക്!’ കേരളത്തിന്റെ സ്വന്തം വെച്ചൂർ പശു തൊട്ടപ്പുറത്തു നിൽക്കുന്ന ആന്ധ്ര സ്വദേശി ഓഗോൾ പശുവിനോട് പറഞ്ഞു. ഇവരുടെ സംഭാഷണം ഇഷ്ടപ്പെടാതെ ഗുജറാത്ത് കച്ച് സ്വദേശി കാൻക്രജ് പശു തന്റെ വലിപ്പമാർന്ന കൊമ്പുകുലുക്കി. കാര്യമെന്തെന്നറിയാതെ ഗിർ പശുവും വടകര കുള്ളൻ പശുവും പരസ്പരം അന്തംവിട്ടു നിന്നു… പൂക്കോട് വെറ്ററിനറി കോളേജിൽ നടക്കുന്ന അന്താരാഷ്ട്ര ലൈവ്സ്റ്റോക്ക് കോൺക്ലേവിന്റെ ഭാഗമായി ഒരുക്കിയ കന്നുകാലി പ്രദർശന സ്റ്റാൾ അക്ഷരാർത്ഥത്തിൽ രാജ്യത്തെ വിവിധയിനം പശുക്കളുടെ പരിച്ഛേദമായി മാറി.

സംസ്ഥാനത്തിന്റെ തനത് പശുവർഗമാണ് വെച്ചൂർ പശു. കോട്ടയം ജില്ലയിലെ വെച്ചൂരാണ് സ്വദേശം. ഉയരക്കുറവ് പ്രത്യേകതയുള്ള ഇത്തരം പശുക്കളുടെ പാലിന് കൂടുതൽ ഔഷധഗുണങ്ങളുണ്ട്. കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കാൻ കഴിവുള്ള വെച്ചൂർ പശുക്കൾ ഉയർന്ന രോഗപ്രതിരോധ ശേഷിയുള്ളവരാണ്. ആന്ധ്രാപ്രദേശിലെ നെല്ലൂർ, ഗുണ്ടൂർ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഓഗോൾ പശുക്കളും ഉയർന്ന പാലുൽപാദന ശേഷിയുള്ളവരാണ്. ജനനസമയത്ത് ചുവപ്പ് കലർന്ന തവിടു നിറത്തിൽ കാണപ്പെടുമെങ്കിലും കാലക്രമേണ തിളങ്ങുന്ന വെള്ള നിറമാകുമെന്നതാണ് ഇത്തരം പശുക്കളുടെ പ്രത്യേകത. ഇന്ത്യന്‍ പശുക്കളില്‍ ഏറ്റവും വലിപ്പമുള്ള ഇനമാണ് കാൻക്രജ്. വലിപ്പമുള്ള കൊമ്പുകളാണ് കാന്‍ക്രജ് പശുക്കളുടെ സവിശേഷത. കൊമ്പുകൾ ലൈര്‍ ആകൃതിയിലാണ് കാണപ്പെടുക. കൂടുതലായും കാര്‍ഷിക ആവശ്യങ്ങൾക്കാണ്‌ കാന്‍ക്രജ് പശുക്കളെ ഉപയോഗിക്കുന്നത്. 8 മുതല്‍ 10 ലിറ്റര്‍ പാലാണ് ദിവസേന ലഭിക്കുക. ഏകദേശം 500 മുതല്‍ 600 കിലോ വരെ ഭാരവും 1.2 മീറ്റര്‍ മുതല്‍ 1.4 മീറ്റര്‍ വരെ ഉയരവുമുള്ള കാന്‍ക്രജ് പശുക്കളിലെ ലക്ഷണമൊത്തവയ്ക്ക് മൂന്ന് ലക്ഷത്തിലധികം രൂപ ലഭിക്കും.

കറവക്കാലം കൂടുതലാണ് ഗിർ പശുക്കൾക്ക്. ഗുജറാത്തിലെ ഗിർ ജില്ലയിലാണ് ഈ ഇനം കൂടുതലായി കാണപ്പെടുന്നത്. നീളമുള്ള ചുരുണ്ട ചെവികള്‍, വിസ്തൃതമായ പുറത്തേക്കു തുറിച്ചു നില്‍ക്കുന്ന നെറ്റിത്തടം, അര്‍ധ ചന്ദ്രാകൃതിയിലുള്ള വളഞ്ഞ കൊമ്പുകള്‍, ഉറങ്ങുന്നതുപോലെ തോന്നിക്കുന്ന കണ്ണുകള്‍ എന്നിവയാണ് ഇത്തരം പശുക്കളുടെ സവിശേഷത. നാടൻ പശുക്കളിൽ കൂടുതൽ പാൽ ഉൽപാദിപ്പിക്കുന്നത് വടകര കുള്ളനാണ്. 3 മുതൽ 4 ലിറ്റർ വരെ പാൽ ചുരത്തുന്ന ഇവയ്ക്ക് 100- 125 സെന്റിമീറ്റർ ഉയരമാണ് ഉള്ളത്. വെച്ചൂർ പശുക്കളുമായി സ്വഭാവത്തിലും സമാനതകളിലും ഏറെ അടുപ്പമുള്ളവരാണ് വടകര പശുക്കൾ. അന്യംനിന്നു പോകുന്ന നാടൻ പശുപരിപാലനത്തെ സംസ്കാരത്തെ സംരക്ഷിക്കുക എന്നതാണ് പ്രദർശന സ്റ്റാൾ ഒരുക്കിയതിലൂടെ ലക്ഷ്യമിടുന്നത്. കൂടുതൽ പാൽ ഉൽപാദിപ്പിക്കാവുന്ന പശുക്കളുടെ ഇനം, അവയുടെ പരിപാലന രീതി, രോഗ സാധ്യതകൾ, പ്രതിരോധ മാർഗങ്ങൾ എന്നിവയാണ് സ്റ്റാളിൽ ഒരുക്കിയിട്ടുള്ളത്. ഈ മാസം 29ന് കോൺക്ലേവ് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *