എക്സൈസിന്റെ ഉറക്കം കെടുത്തിയ അബ്കാരി പ്രതി പിടിയിൽ, കോടതിയിൽ ഹാജരാക്കിയ പ്രതി റിമാൻഡിൽ

മാനന്തവാടി എക്സൈസ് സർക്കിൾ പാർട്ടി പ്രിവന്റീവ് ഓഫീസർ ദിപു എ യുടെ നേതൃത്വത്തിൽ 29.01.2025 ചീപ്പാട് മരച്ചുവട് ഭാഗത്ത് വെച്ച് നിരവധി മദ്യ കേസുകളിലെ പ്രതിയും വയനാടിന്റെ വിവിധ ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി അനധികൃത വിൽപ്പനക്കാർക്ക് മദ്യം വ്യവസായിക അടിസ്ഥാനത്തിൽ എത്തിച്ചുകൊടുക്കുന്ന ആളുമായ വെള്ളമുണ്ട പഴഞ്ചന ഭാഗത്ത് ഒറ്റപിനാൽ ജോസഫിന്റെ മകൻ ജോഫിൻ ജോസഫ് എന്നയാളെ പിടികൂടി.ചില്ലറ വിൽപ്പനക്ക് പുറമെ, വിവിധ റിസോർട്ടുകളിൽ അടക്കം മദ്യം എത്തിച്ചുകൊടുത്ത് പ്രതിഫലം മേടിക്കുന്നതാണ് ഇയാളുടെ രീതി. ജനുവരി 30 രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ബീവറേജ് അവധിയായതിനാൽ അനധികൃതമായ മദ്യ വില്പനയ്ക്ക് വേണ്ടി വാങ്ങിയതാണ് ഈ മദ്യം. ഇയാളുടെ പേരിൽ അടുത്തിടെ എക്സൈസ് കമ്മീഷണറുടെ ഓഫീസിൽനിന്ന് ഉൾപ്പെടെ നിരവധി പരാതികൾ ഉണ്ടായിരുന്നെങ്കിലും മദ്യ വില്പന കേസിൽ പിടികൂടാൻ സാധിച്ചിരുന്നില്ല. പലതവണ എക്സൈസിനെ വെട്ടിച്ച് വിദഗ്ധമായി ഇയാൾ രക്ഷപ്പെട്ടിരുന്നു. എന്നാൽ വ്യക്തമായ പദ്ധതിയിലൂടെയും, നിരീക്ഷണത്തിലൂടെയും എക്സൈസ് ഇയാളെ പിടികൂടാൻ കെണി ഒരുക്കി കാത്തിരിക്കുകയായിരുന്നു. ഡ്രൈവിങ്ങിൽ അസാധാരണ കഴിവുള്ള ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അതിസാഹസികമായി ചീപ്പാട് മരച്ചുവട് ഭാഗത്ത് വെച്ച് ഇയാളെ പിടികൂടുകയായിരുന്നു. മദ്യം കടത്താൻ ഉപയോഗിച്ച് ഇയാളുടെ ഉടമസ്ഥതയിലുള്ള KL-55AA -5506 നമ്പർ മഹിന്ദ്ര ജീടോയും എക്സൈസ് കസ്റ്റഡിയിൽ എടുത്തു.ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ അക്രമിച്ച ഒരു കേസും ഇയാളുടെ പേരിൽ തൊണ്ടർനാട് പോലീസ് രജിസ്റ്റർ ചെയ്തിരുന്നു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ , ജോണി കെ, സിവിൽ എക്സൈസ് ഓഫീസർ ജെയ്‌മോൻ ഇ എസ് , സി.ഇ ഒ ഡ്രൈവർ ഷിംജിത്ത്. പി എന്നിവരും ഉണ്ടായിരുന്നു. തുടർനടപടികൾക്കായി മാനന്തവാടി എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കിയ പ്രതിയെ , തുടർന്ന് മാനന്തവാടി JFCM I കോടതി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *