തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുന്ന വയനാട്, ഇടുക്കി ജില്ലകളിൽ ദുരന്ത നിവാരണ ഡെപ്യൂട്ടി കലക്ടർ തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ ജില്ലകളിലെ റവന്യൂ ഭരണത്തിലെ ഓരോ ഓഫിസ് അറ്റൻ്റൻ്റ് തസ്തികയും ടൈപ്പിസ്റ്റ് തസ്തികയും നിർത്തലാക്കിയാണ് ദുരന്തനിവരണത്തിനു വേണ്ടി ഒരു ഡെപ്യൂട്ടി കലക്ടർ തസ്തിക സൃഷ്ടിക്കുക.ഭൂമി കൈമാറ്റം ഡിജിറ്റൽ യൂനിവേഴ്സിറ്റി കേരളയുടെ രണ്ടാംഘട്ട ക്യാമ്പസ് നിർമാണത്തിനായി മേൽതോന്നക്കൽ, അണ്ടൂർക്കോണം പഞ്ചായത്തുകളിലുൾപ്പെട്ട 28 ഏക്കർ ഭൂമി കൈമാറാനും യോഗം തീരുമാനിച്ചു. ടെക്നോപാർക്ക് നാലാം ഘട്ട (ടെക്നോസിറ്റി) വികസനത്തിനായി ഏറ്റെടുക്കുവാൻ വിജ്ഞാപനം ചെയ്തിരുന്ന 507 ഏക്കർ ഭൂമിയിൽ നിന്നാണ് ഇത് കൈമാറുക.ഭാവിയിൽ ഉണ്ടായേക്കാവുന്ന എല്ലാ എൽ.എ.ആർ ബാധ്യതകളും ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള വഹിക്കുമെന്ന നിബന്ധനയിലാണ് ഭൂമിയുടെ ഉടമസ്ഥാവകാശം ഫ്രീ ഹോൾഡായി ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളക്ക് കൈമാറുക. ഇതിനായി ടെക്നോപാർക്കിന് 21.81 കോടി രൂപ അനുവദിക്കും.
