എറണാകുളത്ത് ലഹരി വേട്ട :വയനാട് സ്വദേശി പിടിയിൽ
എറണാകുളം കടവന്ത്രയിൽ രാസലഹരിയായ 88.93 ഗ്രാം
മെത്താംഫെറ്റാമൈനുമായി വയനാട് മാനന്തവാടി സ്വദേശിയെ എറണാകുളം ജില്ലാ ലഹരി വിരുദ്ധ സേനാംഗങ്ങൾ പിടികൂടി.
കോൾ ടാക്‌സി ഡ്രൈവറായ മാനന്തവാടി നല്ലൂർനാട് കൊച്ചുപറമ്പിൽ വീട്ടിൽ ജോബിൻ ജോസഫ് (26) ആണ് പിടിയിലായത്. ചോറ്റുപാത്രത്തിലെ ചോറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മെത്താംഫെറ്റാമൈൻ. ബാംഗ്ലൂരിൽ നിന്നും രാസലഹരി കൊണ്ടുവന്ന് എറണാ കുളത്ത് ഇടപാടുകാർക്ക് കൊടുക്കുവാൻ വരുന്നതിനിടെയാണ് ഇയാളെ പോലീസ് പിടികൂടിയത്. പ്രതിയുടെ രാസ ലഹരി വിൽപനയിലെ കൂട്ടാളികളെ ക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എറണാകുളം സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ഡിസിപി അശ്വതി ജിജി ഐപിഎസ്, ജുവനപ്പുടി മഹേഷ് ഐപിഎസ് എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ.എ അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് പ്രതിയെ പിടികൂടിയത്.
