വനാശ്രിത പ്രാക്തന പട്ടികവർഗ്ഗ ജനവിഭാഗങ്ങൾ വനാന്തരങ്ങളിൽ നിന്ന് ശേഖരിക്കുന്ന തേൻ ഇനി സംസ്കരിച്ച് വിപണിയിലെത്തിക്കും . പ്രത്യേക ദുർബലത അനുഭവിക്കുന്ന പട്ടിക വർഗ്ഗ ജനതയുടെ (പി. വി.ടി.ജി) ഉപജീവനമുറപ്പു വരുത്തുവാൻ കേന്ദ്ര സഹായത്തോടെ സംസ്ഥാന പട്ടിക വർഗ്ഗ വികസന വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ്, വയനാട് തിരുനെല്ലി പഞ്ചായത്തിലെ ബേഗൂരിൽ തേൻ സംസ്കരണ പ്ലാൻ്റ് സംഘടിപ്പിച്ചത്. പ്ലാൻ്റിൻ്റെ ഉത്ഘാടനം പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ . കേളു നിർവ്വഹിച്ചു. കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡെവലപ്പ്മെൻറ് (സി.എം. ഡി ) ആണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയതും നിർവ്വഹണത്തിന് നേതൃത്വം നൽകിയതും.
പരമ്പരാഗതമായി തേൻ ശേഖരണത്തിൽ ഏർപ്പെട്ടു വരുന്ന തിരുനെല്ലി പഞ്ചായത്തിലെ
കാട്ടുനായ്ക്കർ വിഭാഗത്തിലെ 90 കുടുംബങ്ങളെ സംഘടിപ്പിച്ച് പി.വി.ടി.ജി എസ് .ടി സ്വാശ്രയ സംഘം രൂപീകരിച്ചു .തുടർന്ന് തേൻ ശേഖരണ ഘട്ടത്തിൻ്റെ സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് പരിശീശീലനം ‘നൽകി. തുടർന്ന് ശേഖരണത്തിനാവശ്യമായ തൊഴിൽ-സുരക്ഷാ ഉപാധികൾ വിതരണം ചെയ്തു .ശേഖരിക്കുന്ന തേൻ സംസ്ക്കരിച്ച്, ജലാംശം കുറയ്ക്കുന്നതിനും, മാലിന്യങ്ങൾ നീക്കം ചെയ്ത് ശുദ്ധീകരിക്കുന്നതിനായി പ്ലാൻ്റ് സ്ഥാപിച്ചു . സംസ്ക്കരിച്ച തേൻ ‘സഹ്യ ഡ്യു’ എന്ന വിപണി നാമത്തിൽ പുറത്തിറക്കും .
ഒട്ടേറെ പ്രതിസന്ധികൾ നേരിട്ട് അപകടകരമായ അവസ്ഥകളെ മറികടന്ന് ശേഖരിക്കുന്ന തേനിന് തുച്ഛമായ വിലയാണ് ലഭിച്ചു കൊണ്ടിരികുന്നത് . ഈ അവസ്ഥ പരിഹിരിക്കുവാൻ സംസ്ക്കരിച്ച തേൻ വിപണിയിലെത്തിക്കും വഴി കഴിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. പദ്ധതിയുടെ ഭാഗമായി അട്ടപ്പാടിയിൽ ആരംഭിച്ച യൂണിറ്റിൽ 1200 രുപ വരെ ഒരു കിലോ തേനിന് ലഭിച്ചു വരുന്നു .മുൻപ് ലഭിച്ചിരുന്നത് 400 രൂപയായിരുന്നു.
വയനാട് ജില്ലയിലെ മുത്തങ്ങയ്ക്കുത്ത പൊൻകുഴിയിലാണ് അടുത്ത പ്ലാൻ്റ് സ്ഥാപിക്കുക.
ഉത്സവാന്തരീക്ഷത്തിൽ നടന്ന ഉത്ഘാടന ചടങ്ങിൽ പരമ്പരാഗത ആചാരങ്ങളോടെ മന്ത്രിയെ വരവേറ്റ് ,വാദ്യഘോഷങ്ങളോടെ പ്ലാൻ്റിലേക്ക് ആനയിച്ചു. ചടങ്ങിൽ തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഞ്ജു ബാലൻ അധ്യക്ഷയായി. പദ്ധതിയുടെ സംസ്ഥാന കോർഡിനേറ്റർ പി.ജി. അനിൽ പദ്ധതി വിശദീകരിച്ചു . തിരുനെല്ലി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗോപിനാഥൻ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ടി നജ്മുദ്ധീൻ, റേഞ്ച് ഫോറസ്റ് ഓഫീസർ ഷിബുകുട്ടൻ,വാർഡ് മെമ്പർ രാജൻ,
ഊരു മൂപ്പൻ പുട്ടൻ, പി വി ടി ജി എസ് ടി സാശ്രയ സംഘം പ്രസിഡണ്ട് സജി കെ എന്നിവർ സംസാരിച്ചു.
