ഇന്ത്യയിലെ യുവ ബിരുദധാരികളിൽ 40% തൊഴിലില്ലാത്തവര്‍; കണക്കുകള്‍ പുറത്തുവിട്ട് പുതിയ റിപ്പോര്‍ട്ട്

ബെംഗളൂരു: ഇന്ത്യയിലെ യുവ ബിരുദധാരികളിൽ ഏകദേശം 40% പേരും തൊഴിലില്ലാത്തവരാണെന്ന് റിപ്പോർട്ടുകൾ. നാല് പതിറ്റാണ്ടുകളായി ഈ കണക്ക് വലിയ മാറ്റമില്ലാതെ തുടരുന്നുവെന്ന് അസിം പ്രേംജി സർവകലാശാലയുടെ സ്റ്റേറ്റ് ഓഫ് വർക്കിംഗ് ഇന്ത്യ 2026 റിപ്പോർട്ട് പറയുന്നു. 15 നും 29 നും ഇടയിൽ പ്രായമുള്ള ബിരുദധാരികളിലെ തൊഴിലില്ലായ്മ ഉയർന്ന നിലയിൽ തുടരുന്നുവെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. 15 നും 25 നും ഇടയിൽ പ്രായമുള്ളവരിൽ ഏകദേശം 40% പേർക്കും 25 നും 29 നും ഇടയിൽ പ്രായമുള്ളവരിൽ 20% പേർക്കും ജോലി കണ്ടെത്താൻ കഴിയുന്നില്ലെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.

 

 

ഇതൊരു പുതിയ പ്രവണതയല്ലെന്നും 1983 മുതൽ 2023 വരെ ബിരുദധാരികളുടെ തൊഴിലില്ലായ്മ ഏകദേശം 35 നും 40% നും ഇടയിൽ മാറ്റമില്ലാതെ തുടരുകയാണെന്നും റിപ്പോർട്ട് പറയുന്നു. രാജ്യത്ത് ബിരുദധാരികൾ ജോലി കണ്ടെത്തുമ്പോഴും സ്ഥിരമായ തൊഴിൽ ലഭിക്കുന്നവരുടെ എണ്ണം കുറവാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

 

 

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ബിരുദധാരികളായ യുവ പുരുഷന്മാരുടെ കണക്കെടുക്കുമ്പോൾ പകുതിയോളം പേർക്ക് ഏതെങ്കിലും തരത്തിലുള്ള ജോലി കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടെന്നും എന്നാൽ വളരെ കുറച്ചുപേർക്ക് മാത്രമേ സ്ഥിരമായ ശമ്പളമുള്ള തൊഴിൽ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളൂ എന്നും റിപ്പോർട്ടിൽ പറയുന്നു. ബിരുദധാരികളിൽ, ഏകദേശം 7% പേർക്ക് മാത്രമേ ഒരു വർഷത്തിനുള്ളിൽ സ്ഥിരമായ ശമ്പളമുള്ള തൊഴിൽ കണ്ടെത്താൻ കഴിയൂ എന്നും റിപ്പോർട്ട് പറയുന്നു. 2030 ന് ശേഷം ഇന്ത്യയിൽ ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യയുടെ പങ്ക് കുറയാൻ തുടങ്ങുമെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

 

 

അതേസമയം, സാമ്പത്തിക സമ്മർദങ്ങൾ വിദ്യാഭ്യാസ രീതികളെ ബാധിക്കുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. വിദ്യാഭ്യാസത്തിൽ യുവാക്കളുടെ പങ്ക് 2017 ൽ 38% ൽ നിന്ന് 2024 അവസാനത്തോടെ 34% ആയി കുറഞ്ഞു, കൂടാതെ കുടുംബത്തെ പിന്തുണയ്ക്കുന്നതിനായി പഠനം ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. അതുകൊണ്ടുതന്നെ 15 നും 24 നും ഇടയിൽ പ്രായമുള്ള യുവാക്കൾക്കിടയിൽ 2017 ൽ 58% ആയിരുന്നതിൽ നിന്നും പഠനം അവസാനിപ്പിക്കുന്നവരുടെ പങ്ക് 2023 ൽ 72% ആയി വർധിച്ചതായി റിപ്പോർട്ട് എടുത്തുകാണിക്കുന്നു.

 

 

കോവിഡിന് ശേഷമുള്ള കാലയളവിൽ രാജ്യത്ത് തൊഴിൽ വർധിച്ചു, എന്നാൽ ഈ വളർച്ചയുടെ ഭൂരിഭാഗവും കാർഷിക മേഖലയിലായിരുന്നു. 2021–22 നും 2023–24 നും ഇടയിലുണ്ടായ 83 ദശലക്ഷം തൊഴിലവസരങ്ങളിൽ ഏകദേശം 40 ദശലക്ഷം കാർഷിക മേഖലയിലായിരുന്നു.

 

 

മുൻകാലങ്ങളിൽ യുവ തൊഴിലാളികൾ കൃഷിയിൽ നിന്ന് മാറി നിർമ്മാണത്തിലേക്കും സേവനങ്ങളിലേക്കും മാറുന്നതായി കണക്കുകൾ ഉണ്ടായിരുന്നെങ്കിലും സമീപകാലങ്ങളിൽ ഈ രീതിയിൽ മാറ്റം വന്നിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത് വിദ്യാഭ്യാസ നിലവാരത്തിലെ വർദ്ധനവും പരിമിതമായ തൊഴിലവസരങ്ങളും തമ്മിലുള്ള അന്തരം വർദ്ധിക്കുന്നതിലേക്കാണ് ഈ കണ്ടെത്തലുകൾ വിരൽചൂണ്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *