കൽപറ്റ : നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ ജില്ലയിലെ യു ഡി എഫ് നേതാക്കളും പ്രവർത്തകരും മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവച്ചതെന്നും സ്ഥാനാർഥികളുടെ ജനസ്വാധീനവും പ്രവർത്തന മികവും പിണറായി സർക്കാരിനോടുള്ള പൊതുജന അമർഷവും തിരഞ്ഞെടുപ്പ് സമിതികളുടെ ചിട്ടയായ പ്രവർത്തന ശൈലിയുമെല്ലാം വയനാട്ടിലെ മൂന്ന് നിയമസഭാ സീറ്റുകളും യുഡിഎഫിന് ഉറപ്പാക്കിയെന്ന് ജില്ലാ യു ഡി എഫ് യോഗം വിലയിരുത്തി.
ബത്തേരി സ്ഥാനാർഥി ഐ.സി.ബാലകൃഷണനെതിരേയും കൽപറ്റ സ്ഥാനാർഥി ടി. സിദ്ധിഖിനെതിരെയും സി. പി. എം അഴിച്ചുവിട്ട വ്യർഥമായ ആരോപണങ്ങൾ എൽ ഡി എഫിനു തന്നെ വിനയായെന്നും വോട്ടർമാർ യു ഡി എഫ് സ്ഥാനാർഥികൾക്ക് അനുകൂലമായ നിലപാടുകൾ സ്വീകരിക്കുവാൻ ഇടയാക്കി. മാനന്തവാടിയിൽ ഉഷ വിജയൻ്റെ സ്ഥാനാർഥിത്വം യു ഡി എഫിന് വലിയ നേട്ടം സമ്മാനിച്ചു വെന്നും പത്ത് വർഷമായി, എം. എൽ.എ ഇല്ലാതിരുന്നതു കൊണ്ടുള്ള പ്രയാസങ്ങൾ മനസ്സിലാക്കി മുഴുവൻ യു ഡി എഫ് സംവിധാനവും ഉണർന്നു പ്രവർത്തിച്ച് ഉഷ വിജയൻ്റെ വിജയം സുനിശ്ചിതമാക്കിയെന്നും യോഗം കണ്ടെത്തി.
ജില്ലാ ചെയർമാൻ ടി. മുഹമ്മദിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഡി സി സി പ്രസിഡൻ്റ് അഡ്വ ടി.ജെ.ഐസക്ക് ഉദ്ഘാടനം ചെയ്തു. ജില്ലാ കൺവീനർ എച്ച് ബി പ്രദീപ് മാസ്റ്റർ, കെ പി.സി. സി ജനറൽ സെക്രട്ടറി കെ. എൽ പൗലോസ്, പി.പി. ആലി, ജോസഫ് കളപ്പുര, പി.ടി. ഗോപാലക്കുറുപ്പ്, എൻ . കെ. റഷീദ്, സലിം മേമന , കെ ഇ വിനയൻ ,അബ്ദുള്ള മാടക്കര, അഡ്വ എൻ . കെ വർഗീസ്, പടയൻ അഹമ്മദ്, ഉഷ വിജയൻ, ബൈജു ഐസക്ക്, ഹാരിസ് കണ്ടിയൻ , ശ്രീധരൻ അമ്മാനി, എം. എ. ജോസഫ്, ഒ.വി.അപ്പച്ചൻ, പ്രസംഗിച്ചു.
