മാനന്തവാടി : വിദ്യാർത്ഥികൾക്ക് അനുവദിച്ചിട്ടുള്ള കൺസഷൻ നിരക്കിനേക്കാൾ അധിക തുക (ST) ഈടാക്കുന്ന സ്വകാര്യ ബസുകളുടെ നടപടി അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി.
വിദ്യാർത്ഥികളുടെ യാത്രാവകാശം സംരക്ഷിക്കപ്പെടുകയും സർക്കാർ നിശ്ചയിച്ച കൺസഷൻ നിരക്കുകൾ കൃത്യമായി പാലിക്കപ്പെടുകയും വേണം.
അതേസമയം, ഇന്ധന വിലവർധനവ്, സ്പെയർ പാർട്സുകളുടെ വിലക്കയറ്റം, തൊഴിലാളികളുടെ വേതന വർധനവ് തുടങ്ങി വിവിധ കാരണങ്ങളാൽ സ്വകാര്യ ബസ് മേഖലയാകെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്ന വസ്തുതയും സർക്കാർ ഗൗരവമായി കാണണം. ഈ പ്രതിസന്ധികളുടെ ഭാരം വിദ്യാർത്ഥികളുടെ മേൽ അധിക നിരക്ക് ഈടാക്കി പരിഹരിക്കുന്നത് അംഗീകരിക്കാനാവില്ല.
സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുന്നതിനും വിദ്യാർത്ഥികളുടെ യാത്രാ ആനുകൂല്യങ്ങൾ നിലനിർത്തുന്നതിനും ആവശ്യമായ സാമ്പത്തിക സഹായവും നയപരമായ ഇടപെടലുകളും സർക്കാർ നടപ്പിലാക്കണം. വിദ്യാർത്ഥികളുടെ അവകാശങ്ങളും ബസ് മേഖലയിലെ നിലനിൽപ്പും ഒരുപോലെ സംരക്ഷിക്കുന്ന സമഗ്രമായ പരിഹാരമാണ് സർക്കാർ മുന്നോട്ടുവെക്കേണ്ടത്.
വിഷയത്തിൽ ഗതാഗത വകുപ്പും മോട്ടോർ വാഹന വകുപ്പും അടിയന്തരമായി ഇടപെട്ട് വിദ്യാർത്ഥികളിൽ നിന്ന് അധിക തുക ഈടാക്കുന്നത് തടയുന്നതിനും സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കമ്മിറ്റി പ്രസ്ഥാവനയിലൂടെ ആവശ്യപ്പെട്ടു.
