റിപ്പൺ: റിപ്പൺ ബസ് സ്റ്റോപ്പ്, മയ്യത്തുംകുന്ന് തുടങ്ങി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ തുടർച്ചയായി പുലിയുടെ സാന്നിധ്യം കാണപ്പെടുന്നത് നാട്ടുകാരെ കടുത്ത ആശങ്കയിലും ഭീതിയിലും ആക്കിയിരിക്കുകയാണെന്ന് എസ്ഡിപിഐ റിപ്പൺ ബ്രാഞ്ച് കമ്മിറ്റി.
കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് വളർത്തുനായയെയും പൂച്ചയെയും പുലി പിടിച്ചതായും, തുടർച്ചയായി പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തുന്നതായും നാട്ടുകാർ പറയുന്നു. ഇതുമൂലം കുട്ടികൾ, വിദ്യാർത്ഥികൾ, തൊഴിലാളികൾ ഉൾപ്പെടെയുള്ള ജനങ്ങൾ സുരക്ഷാഭീതിയോടെയാണ് പുറത്തിറങ്ങുന്നത്.
വനം വകുപ്പ് ഉൾപ്പെടെയുള്ള ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി സ്ഥലത്ത് നിരീക്ഷണം ശക്തമാക്കുകയും ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കുകയും വേണം. പുലിയെ സുരക്ഷിതമായി പിടികൂടുന്നതിനായി പുലിക്കെണി ഉൾപ്പെടെയുള്ള അനുയോജ്യമായ സംവിധാനങ്ങൾ ഒരുക്കി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നും ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ
ബ്രാഞ്ച് പ്രസിഡന്റ് അബൂബക്കർ വി അദ്ധ്യക്ഷവഹിച്ചു അലികുന്നക്കാടൻ നാസർ സി എച്ച് റൈഹാനത്ത് എന്നിവർ സംസാരിച്ചു
