കല്‍പ്പറ്റ: വയനാട്ടില്‍ വന്യമൃഗശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വനംവകുപ്പ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തരമായി മള്‍ട്ടി യൂട്ടിലിറ്റി വാഹനം അനുവദിച്ച് രാഹുല്‍ഗാന്ധി എം.പി. ജില്ലയില്‍ കടുവയുടെ ആക്രമണം ഉള്‍പ്പെടെ വന്യമൃഗശല്യം തുടരുന്ന സാഹചര്യത്തില്‍ കാട്ടിനുള്ളിലേക്കും മറ്റും പോകുന്നതിനും മൃഗങ്ങളെയും മറ്റും കൊണ്ടുവരുന്നതിനുമായുള്ള വാഹനത്തിന്റെ അഭാവം മൂലമാണ് അടിയന്തര ആവശ്യവുമായി വനംവകുപ്പ് രാഹുല്‍ഗാന്ധി എംപിക്ക് കത്ത് നല്‍കിയത്. ഉള്‍ക്കാടുകളിലേക്കും മറ്റും പോകുന്നതിനും പരിക്ക് പറ്റിയതും അല്ലാത്തതുമായ മൃഗങ്ങളെ ഉള്‍പ്പെടെ കൊണ്ടുവരുന്നതിനുമായി അത്യാധുനിക സംവിധാനത്തോടെയുള്ള വാഹനമാണ് വനംവകുപ്പ് എം പിയോട് ആവശ്യപ്പെട്ടത്. വയനാട് വാകേരിയില്‍ കടുവയുടെ ആക്രമണത്തില്‍ പ്രജീഷ് എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ കടുവക്കായി ഊര്‍ജിതമായ തിരച്ചില്‍ വനംവകുപ്പ് നടത്തിവരികയാണ്. ഇതിനിടയിലാണ് വാഹനത്തിനായുള്ള കത്ത് വനംവകുപ്പ് എം പിക്ക് നല്‍കുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് അടിയന്തരമായി എം പി ഫണ്ടില്‍ നിന്നും തുക വകയിരുത്തിക്കൊണ്ട് വാഹനം അനുവദിച്ചിരിക്കുന്നത്.