കൽപ്പറ്റ: 12 വർഷമായി കേന്ദ്രം ഭരിക്കുന്ന മോദി സർക്കാരും 10 വർഷമായി കേരളം ഭരിക്കുന്ന പിണറായി സർക്കാരും തൊഴിലാളി വിരുദ്ധ നടപടികളിൽ മത്സരിക്കുകയാണെന്ന് സംസ്ഥാന പ്രസിഡണ്ട് ആർ ചന്ദ്രശേഖരൻ. കൽപ്പറ്റയിൽ നടന്ന ഐഎൻടിയുസി ജില്ലാ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലേബർ കോഡുകൾ അശാസ്ത്രീയമായി തയ്യാറാക്കി രാജ്യത്തെ തൊഴിലാളികളോട് യുദ്ധ പ്രഖ്യാപനം നടത്തുകയും തൊഴിലാളികളെ ആധുനിക അടിമത്വത്തിലേക്ക് നയിക്കുന്ന നയം പിന്തുടരുകയും തൊഴിലുറപ്പ് പദ്ധതി പേരുമാറ്റിക്കൊണ്ട് അട്ടിമറിക്കാൻ ശ്രമം നടത്തുകയും ചെയ്യുന്നതുൾപ്പെടെയുള്ള കേന്ദ്രസർക്കാരിന്റെ തൊഴിലാളി ദ്രോഹ നയങ്ങളും തൊഴിലാളി പാർട്ടി എന്ന അവകാശപ്പെടുന്ന സിപിഎമ്മും ഇടതുപക്ഷവും സ്വകാര്യ കുത്തക മാനേജ്മെന്റുകൾക്കും കോർപ്പറേറ്റുകൾക്കും തൊഴിലാളികളെ വിൽക്കുന്ന തരത്തിലുള്ള സമീപനം സ്വീകരിക്കുന്നതും പ്രതിഷേധാർഹം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐഎൻടിയുസി സംഘടന തിരഞ്ഞെടുപ്പ് നടത്താനും ജില്ലാ സമ്മേളനങ്ങൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. മെയ് ഒന്നിന് യുദ്ധ വിരുദ്ധ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് മെയ്ദിന റാലി സംഘടിപ്പിക്കാനും മെയ് 3ന് ഐഎൻടിയുസി സ്ഥാപകദിനത്തിൽ പഞ്ചായത്ത് തലങ്ങളിൽ ജന്മദിനാഘോഷ പരിപാടികൾ നടത്തുവാനും തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് പി പി ആലി അധ്യക്ഷനായിരുന്നു.
മനോജ് എടാനി, കാർത്തിക് ശശി,ബി സുരേഷ് ബാബു,ടി എ റെജി, സി ജയപ്രസാദ്, ഉമ്മർ കുണ്ടാട്ടിൽ, മായാ പ്രദീപ്,ടി ഉഷാകുമാരി, അരുൺ ദേവ്, രാധാ രാമസ്വാമി, താരിഖ് കടവൻ, ജിനി തോമസ്,ഒ ഭാസ്കരൻ, ഗിരീഷ് കൽപ്പറ്റ, മോഹൻദാസ് കോട്ടക്കൊല്ലി, എൻ കെ ജ്യോതിഷ് കുമാർ, കെ കെ രാജേന്ദ്രൻ, ഷിനോജ് കാട്ടിക്കുളം, സി എ ഗോപി, ശ്രീനിവാസൻ തൊവരിമല, നജീബ് പിണങ്ങോട്,കെ എം വർഗീസ്, ഹർഷ്ൽ കോന്നാടൻ, ജയ മുരളി, കെ അജിത, ബിന്ദു ജോസ്, തുടങ്ങിയവർ പ്രസംഗിച്ചു
