കൽപ്പറ്റ: കൽപ്പറ്റ പള്ളിത്താഴെ ഭാഗത്ത് പ്രവർത്തിക്കുന്ന ഒരു സ്വകാര്യ സ്ഥാപനത്തിലെ നേപ്പാൾ സ്വദേശിനി കുട്ടിയെ കൊലപ്പെടുത്തിയെന്ന ഗുരുതരമായ പരാതിയിൽ അന്വേഷണം ആരംഭിച്ചു.
2024 മെയ് മാസത്തിൽ നടന്ന സംഭവത്തിൽ, യുവതിയുടെ ഭർതൃമാതാവ് ആൺകുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായും, മൃതദേഹം രഹസ്യമായി മാറ്റിയതായും പരാതിയിൽ പറയുന്നു. ഏഴ് മാസം ഗർഭിണിയായ യുവതിക്ക് ഗർഭഛിദ്രത്തിന് മരുന്ന് നൽകിയതും, തുടർന്ന് ആൺകുഞ്ഞിന് ജന്മം നൽകിയതുമാണ് ആരോപണം.
പരാതി പ്രകാരം, ഭർത്താവും ഭർതൃപിതാവും ഈ ക്രൂരതയ്ക്ക് സഹായം നൽകിയതായും സൂചനയുണ്ട്. യുവതി കഴിഞ്ഞ ദിവസമാണ് നേപ്പാളിൽ നിന്ന് തിരിച്ചെത്തി പോലീസിൽ പരാതി നൽകിയത്. തുടർന്ന്, കൽപ്പറ്റ പോലീസ് മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ എടുത്തു.
പോലീസ് ഇൻസ്പെക്ടർ എ. യു. ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തി. കുഞ്ഞിന്റെ മൃതദേഹം കണ്ടെത്താനുള്ള ശ്രമങ്ങൾ ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന് അഞ്ചു മാസങ്ങൾ പിന്നിട്ടതിനാൽ, അവശേഷിച്ച തെളിവുകൾ കണ്ടെത്തുക ഏറെ ദുഷ്കരമായിരിക്കുമെന്ന് അന്വേഷണ സംഘം അഭിപ്രായപ്പെട്ടു.
