ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു

കല്‍പറ്റ: ചുരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. രാവിലെ 11 മണിയോടെ കല്‍പറ്റ കലക്ടറേറ്റിലെത്തി എഡിഎം കെ.ദേവകിയുടെ മുമ്പാകെ റവന്യു വകുപ്പില്‍ ക്ലര്‍ക്കായാണ് ജോലിയില്‍ പ്രവേശിച്ചത്. സിപിഐ ജില്ലാ സെക്രട്ടറി എം.ജെ.ബാബു, എല്‍ഡിഎഫ് കണ്‍വീനര്‍ സി.കെ. ശശീന്ദ്രന്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. മന്ത്രി രാജന്‍ ശ്രുതിയുമായി ഫോണില്‍ സംസാരിച്ചു.

അപകടത്തില്‍ പരുക്കേറ്റതിനാല്‍ ഊന്നുവടിയുടെ സഹായത്തോടെയാണ് കലക്ടറേറ്റിലെത്തിയത്. ജോലിയില്‍ പ്രവേശിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ശ്രുതി പ്രതികരിച്ചു. ഈ ഘട്ടത്തില്‍ എല്ലാവരോടും നന്ദി പറയുകയാണ്. ആരോഗ്യം വീണ്ടെടുത്തു കൊണ്ടിരിക്കുകയാണെന്നും ശ്രുതി പറഞ്ഞു.
ചുരല്‍മല ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളെയും സഹോദരിയെയും വീടും നഷ്ടമായ ശ്രുതിക്ക് പ്രതിശ്രുത വരന്‍ ജെന്‍സനായിരുന്നു കുട്ട്. മാസങ്ങള്‍ക്ക് മുമ്പ് നടന്ന വാഹനാപകടത്തില്‍ ജെന്‍സനെയും ശ്രുതിക്ക് നഷ്ടമായി. സാരമായി പരുക്കേറ്റ ശ്രുതി ഏറെനാള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഉരുള്‍പൊട്ടലിനുശേഷം ബന്ധുവിനൊപ്പം കല്‍പറ്റയിലെ വാടകവീട്ടില്‍ കഴിയുന്ന ശ്രുതിയുടെ വിവാഹം നടക്കാനിരിക്കെയാണ് പ്രതിശ്രുത വരനും മരിച്ചത്.
ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രിയും റവന്യു മന്ത്രിയും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസമാണ് റവന്യു വകുപ്പില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്. ശ്രുതിയുടെ താല്‍പര്യപ്രകാരം വയനാട് കലക്ടറ്റേറില്‍ തന്നെ ജോലി നല്‍കുകയായിരുന്നു. ശ്രുതിക്ക് വേണ്ടി സന്നദ്ധ സംഘടന കല്‍പറ്റയില്‍ വീട് നിര്‍മിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *