ന്യൂഡൽഹി: പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ മാരകമായ കാൽസ്യം കാർബൈഡ് ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പരിശോധന ശക്തമാക്കാൻ ഭക്ഷ്യസുരക്ഷാ കമീഷണർമാർക്ക് നിർദ്ദേശം നൽകി.
സംഭരണ കേന്ദ്രങ്ങൾ, മൊത്തവ്യാപാര കേന്ദ്രങ്ങൾ, വിതരണക്കാർ എന്നിവിടങ്ങളിലാണ് പരിശോധന നടത്തുക. അനുവദനീയമല്ലാത്ത മറ്റ് കൃത്രിമ വസ്തുക്കൾ, മെഴുക്, സിന്തറ്റിക് നിറങ്ങൾ എന്നിവയുടെ നിയമവിരുദ്ധ ഉപയോഗം തടയാൻ പ്രത്യേക എൻഫോഴ്‌സ്മെന്റ്റ് ഡ്രൈവുകൾ നടപ്പിലാക്കും. പഴപ്പെട്ടികൾക്കുള്ളിലോ സമീപത്തോ കാൽസ്യം കാർബൈഡിൻ്റെ സാന്നിധ്യം കണ്ടെത്തിയാൽ അത് എഫ്എസ്എസ് നിയമപ്രകാരം ഉടമയ്‌ക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കാനുള്ള തെളിവായി സ്വീകരിക്കാവുന്നതാണ്
ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ പ്രകാരം മാമ്പഴം, വാഴപ്പഴം, പപ്പായ തുടങ്ങിയവ പഴുപ്പിക്കാൻ കാൽസ്യം കാർബൈഡ് ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുള്ളതാണ്. ഇവ ഉള്ളിൽ ചെല്ലുന്നത് ഛർദ്ദി, ചർമ്മത്തിലെ അൾസർ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. പഴങ്ങൾ എത്തഫോൺ ലായനിയിൽ മുക്കുന്നതും എഥിലീൻ പൊടിയോ ദ്രാവകമോ നേരിട്ട് ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണെന്ന് എഫ്എസ്എസ്എഐ വ്യക്തമാക്കി. ഇത്തരം രീതികൾ പിന്തുടരുന്ന വ്യാപാരികൾക്കെതിരെ കർശന നടപടിയുണ്ടാകും.
