തിരുവനന്തപുരം: സ്വന്തം ചോരയിൽ പിറന്ന പിഞ്ചോമനയോട് അമ്മ കാണിച്ച കൊടുംക്രൂരതയുടെ ഞെട്ടലിലാണ് തിരുവനന്തപുരം മലയിൻകീഴ്. മലയിൻകീഴ് വിളവൂർകല്ലിൽ ‘അന്ന’ എന്ന ഒന്നരവയസ്സുകാരിയായ അമ്മ കഴുത്തറുത്തു കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മ ക്രിസ്റ്റിയെ മലയിൻകീഴ് പോലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ചയോടെയാണ് മനഃസാക്ഷിയെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. കുടുംബവഴക്കാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. വീടിനുള്ളിൽ കയറി മുറി അകത്തുനിന്ന് പൂട്ടിയ ശേഷമാണ് ക്രിസ്റ്റി കുഞ്ഞിന്റെ കഴുത്തറുത്തത്. മുറിക്കുള്ളിൽ നിന്ന് കുട്ടിയുടെ നിലവിളി കേട്ടെത്തിയ ബന്ധുക്കളും അയൽവാസികളും ചേർന്ന് വാതിൽ തല്ലിത്തുറന്നപ്പോൾ ചോരയിൽ കുളിച്ചുകിടക്കുന്ന കുഞ്ഞിനെയാണ് കണ്ടത്.
ഉടൻതന്നെ കുഞ്ഞിനെ മലയിൻകീഴ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഭിജിത്ത്-ക്രിസ്റ്റി ദമ്പതികളുടെ ഏക മകളാണ് കൊല്ലപ്പെട്ട അന്ന. വിവാഹം കഴിഞ്ഞ് നീണ്ട മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ പിറന്ന കൺമണിയാണ് അമ്മയുടെ തന്നെ ക്രൂരതയ്ക്ക് ഇരയായി ജീവൻ വെടിഞ്ഞത്. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
